Home> World
Advertisement

ഒസാമ ബിന്‍ ലാദന്റെ മകന്റെ തലയ്ക്ക് വിലയിട്ട് അമേരിക്ക

ഹംസ എവിടെയാണെന്നതു സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് സമ്മാനം നല്‍കുന്നത്.

ഒസാമ ബിന്‍ ലാദന്റെ മകന്റെ തലയ്ക്ക് വിലയിട്ട് അമേരിക്ക

വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടു. അല്‍ക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഡോളറാണ് (ഏകദേശം 7,080,0000 രൂപ) അമേരിക്ക പാരിതോഷികമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. 

ഹംസ എവിടെയാണെന്നതു സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ലാദന്റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരിലൊരാളായ ഖൈറാ സബറിന്റെ മകനാണ് ഹംസ. അബോട്ടാബാദില്‍ ലാദനൊപ്പമുണ്ടായിരുന്നത് ഖൈറയാണ്.

ലാദന്‍ കൊല്ലപ്പട്ടതിനുശേഷം അമേരിക്കയ്ക്കും ഫ്രാന്‍സിനും ഇസ്രായേലിനുമെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഹംസ രംഗത്തെത്തിയിരുന്നു. ലാദന്റെ മറ്റൊരു മകന്‍ അബോട്ടാബാദിലെ റെയ്ഡിനിടെ കൊല്ലപ്പെട്ടിരുന്നു. 

ഹംസ ലാദന്‍ അല്‍ക്വയ്ദയുടെ പുതിയ നേതാവായി വളര്‍ന്നുവന്നിരിക്കുകയാണ്. അമേരിക്കയ്ക്കും അതിന്റെ സഖ്യകക്ഷികള്‍ക്കും എതിരായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇവയെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

ഹംസയ്ക്ക് ഇപ്പോള്‍ 30 വയസ്സുനടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹംസ ലാദനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇയാള്‍ അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തി മേഖലയിലോ ഇറാന്‍, സിറിയ എന്നിവിടങ്ങളിലോ ഉണ്ടാവാമെന്നാണ് അമേരിക്ക കരുതുന്നത്. 

യുഎസ് നയതന്ത്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി മൈക്കല്‍ ടി. ഇവാനോഫ് ആണ് ഇക്കാര്യം അറിയിച്ചത്. അല്‍ക്വയ്ദയെയും അവരുടെ ഭാവി നേതാക്കളെയും നേരിടുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പകരക്കാരനായി ലാദന്‍ പരിഗണിച്ചിരുന്നത് ഹംസയെ ആയിരുന്നു എന്ന് ലാദനെഴുതിയ കത്തുകളില്‍ നിന്ന് വ്യക്തമായിരുന്നു. 2011 മേയ് രണ്ടിന് അബോട്ടാബാദില്‍ യുഎസ് നടത്തിയ അതീവ രഹസ്യ ഓപ്പറേഷനിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്.

2001 സെപ്റ്റംബറില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ബിന്‍ ലാദന്റെ നേതൃത്വത്തിലുള്ള അല്‍ഖ്വയ്ദയാണെന്നതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.

Read More