ഇസ്ലാമാബാദ്: നിര്‍ണ്ണായകമായ പാനാമഗേറ്റ് അഴിമതിക്കേസിൽ പാകിസ്ഥാന് സുപ്രീംകോടതി ഇന്നു വിധി പറയും. ലോകം ഉറ്റുനോക്കുന്ന ഈ സുപ്രധാനവിധി പ്രധാനമന്ത്രി നവാസ് ഷരീഫിന്റയും മകള്‍ മറിയത്തിന്റെയും രാഷ്ട്രീയഭാവി നിർണയിക്കുന്ന ഒന്നാണ്.
ഷരീഫിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഈ കേസില്‍ രാവിലെ 11:30 നു സുപ്രീംകോടതിയിലെ ഒന്നാം നമ്പര്‍ മുറിയിലായിരിക്കും ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ ബെഞ്ച് വിധി പറയുന്നത്. വിധി എതിരായാല്‍ ഷരീഫ് രാജിവയ്ക്കേണ്ടിവരും.
കള്ളപ്പണം വെളുപ്പിച്ച് ലണ്ടനിൽ നാലു ഫ്ളാറ്റുകൾ ഉൾപ്പെടെ അനധികൃതസ്വത്തു സമ്പാദിച്ചു എന്നാണ് ഷരീഫ് കുടുംബത്തിന് എതിരേയുള്ള ആരോപണം.
കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും, ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന് ഖാനാണു പരാതി നല്‍കിയത്.
അതിനിടെ വിധി നവാസ് ഷരീഫിന് അനുകൂലമായാലും പ്രതികൂലമായാലും താൻ കാബിനറ്റിൽനിന്നും പാർലമെന്റിൽ നിന്നും രാജിവയ്ക്കുമെന്നും തനിക്കു പ്രധാനമന്ത്രി പദത്തിൽ മോഹമില്ലെന്നും ആഭ്യന്തരമന്ത്രിയായ ചൗധരി നിസാർ അലി ഖാൻ വ്യക്തമാക്കി.