ഇസ്ലാമാബാദ്: നിര്‍ണ്ണായകമായ പാനാമഗേറ്റ് അഴിമതിക്കേസിൽ നവാസ് ഷരീഫ് കുറ്റക്കാരനെന്ന് പാകിസ്ഥാന് സുപ്രീംകോടതി. അഞ്ചംഗ ബെഞ്ചിന്റെതാണ് വിധി. നവാസ് ഷരീഫിനോട് ഉടന്‍ രാജി വെക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഷെരീഫ് കുടുംബം അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പ്രോസിക്യുഷന് വാദം കോടതി ശരി വെച്ചു.
ഇന്ന് രാവിലെ 11:30 നു സുപ്രീംകോടതിയിലെ ഒന്നാം നമ്പര്‍ മുറിയില്‍ ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേസ് അന്വേഷിച്ച സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് ഈ മാസം പത്തിന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും വരവുചെലവു കണക്കുകളില്‍ വന്‍ പൊരുത്തക്കേടുണ്ടെന്നും ഇതിനെക്കുറിച്ചുള്ള കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ ഷെരീഫ് പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ, അനധികൃതമായി സ്വത്ത് സമ്പാദിക്കുകയും സ്വത്തുവിവരം മറച്ചുവെക്കുകയും ചെയ്തുവെന്ന ഷരീഫിനെതിരായ പാനമ പേപേഴ്സ് വെളിപ്പെടുത്തലില്‍ പാകിസ്ഥാന് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇതേത്തുടര്‍ന്ന് കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന് ഖാനാണു പരാതി നല്‍കിയത്.
അതിനിടെ, വിധി നവാസ് ഷരീഫിന് അനുകൂലമായാലും പ്രതികൂലമായാലും താൻ കാബിനറ്റിൽനിന്നും പാർലമെന്റിൽനിന്നും രാജിവയ്ക്കുമെന്നും തനിക്കു പ്രധാനമന്ത്രി പദത്തിൽ മോഹമില്ലെന്നും ആഭ്യന്തരമന്ത്രിയായ ചൗധരി നിസാർ അലി ഖാൻ വ്യക്തമാക്കി.