ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയ്യിദിനൊപ്പം പാകിസ്താനിലെ പലസ്തീന്‍ സ്ഥാനപതി വേദി പങ്കിട്ടതില്‍ ഇന്ത്യയോട് ഖേദം പ്രകടിപ്പിച്ച് പലസ്തീന്‍. ഇന്ത്യയുടെ പ്രതിഷേധത്തെ തുടർന്ന് പാകിസ്താനിലെ സ്ഥാനപതിയായ വാലിദ് അബു അലിയെ പലസ്തീന്‍ തിരിച്ചു വിളിച്ചു.
റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ വച്ചാണ് ഹാഫിസ് സയ്യിദിനൊപ്പം പാകിസ്താനിലെ പലസ്തീന്‍ പ്രതിനിധി വലീദ് അബു അലി വേദി പങ്കിട്ടത്. ഇരുവരും വേദി പങ്കിടുന്നതിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതില്‍ കടുത്ത അതൃപ്തി ഇന്ത്യ രേഖപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ പലസ്തീന്‍ കടുത്ത ഖേദം പ്രകടിപ്പിച്ചതായും ചടങ്ങില്‍ പലസ്തീന്‍ സ്ഥാനപതിയുടെ സാന്നിധ്യം എങ്ങനെയുണ്ടായി എന്നതിനെകുറിച്ച് അന്വേഷിക്കുമെന്ന് പലസ്തീന്‍ ഉറപ്പ് നല്‍കിയതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നാല്‍പ്പതോളം മത-തീവ്രസ്വഭാവമുള്ള സംഘടനകളുടെയും കൂട്ടായ്മയാണ് ദിഫാ ഇ പാകിസ്താന്‍. ഹാഫീസ് സയീദാണ് ഈ കൂട്ടായ്മയുടെ തലവന്‍. നേരത്തെ ആഗോളഭീകരവാദിയായി ഐക്യരാഷ്ട്ര സംഘടന ഹാഫിസ് സയീദിനെ പ്രഖ്യാപിച്ചിരുന്നു. ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമാക്കിയ യു എസ് തീരുമാനത്തിനെതിരെ പലസ്തീന് അനുകൂലമായാണ് ഇന്ത്യ യു എന്‍ ജി എയില്‍ വോട്ടു ചെയ്തിരുന്നത്.