Home> World
Advertisement

ഇന്ധനവും വെള്ളവുമില്ല, മൂന്നര മണിക്കൂര്‍ പവര്‍കട്ട് ; ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; ജനകീയ പ്രക്ഷോഭം ശക്തമാകുന്നു

‘എ’ മുതൽ ‘ഡബ്ല്യു’ വരെയുള്ള 20 സോണുകളിൽ രാവിലെ 8.30 മുതൽ വൈകീട്ട് 6.00 വരെ മൂന്ന് മണിക്കൂറാണ് പവർകട്ട്

ഇന്ധനവും വെള്ളവുമില്ല, മൂന്നര മണിക്കൂര്‍ പവര്‍കട്ട് ; ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; ജനകീയ പ്രക്ഷോഭം ശക്തമാകുന്നു

ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു.  ഇന്ധനവും വെള്ളവുമില്ലാതെ പ്രതിസന്ധി രൂക്ഷമായതോടെ മൂന്നര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. തിങ്ക‌ളാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് മൂന്നര മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനവും വെള്ളവും ഇല്ലാത്തതിനാലാണ് നടപടിയെന്ന് വൈദ്യുതി കമ്പനിയായ സിലോൺ ഇലക്‌ട്രിസിറ്റി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

‘എ’ മുതൽ ‘ഡബ്ല്യു’ വരെയുള്ള 20 സോണുകളിൽ രാവിലെ 8.30 മുതൽ വൈകീട്ട് 6.00 വരെ മൂന്ന് മണിക്കൂറാണ് പവർകട്ട് . വൈകിട്ട് 6.00 മുതൽ രാത്രി 10.30 വരെ 30 മിനിറ്റും വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്. നേരത്തെ 4 മണിക്കൂർ 30 മിനിറ്റ് പവർ കട്ട് കൊണ്ടുവരണം എന്നായിരുന്നു സിലോൺ ഇലക്ട്രിസിറ്റി ബോർഡിന്‍റെ  നിലപാട്.  അതേസമയം, ശ്രീലങ്കയിൽ ഇടക്കാല സർക്കാർ എന്ന പ്രതിഷേധക്കാരുടെ ആവശ്യം പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ തള്ളിയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടാൻ ജനങ്ങൾ ക്ഷമ കാണിക്കണം എന്നായിരുന്നു മഹിന്ദ പറഞ്ഞത്. 

അതേസമയം പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ രാജിയാവശ്യപ്പെട്ട് മന്ത്രിസഭയിലെ വിശ്വസ്തരും മുതിർന്ന പാർട്ടി അംഗങ്ങളും രംഗത്ത് എത്തിയിരുന്നു. രാജപക്സ സഹോദരങ്ങളുടെ രാജിയാവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ പിന്തുണക്കുന്നതായി മാധ്യമ മന്ത്രി നാലാ ഗോദഹെവ അറിയിച്ചു. സമ്മർദം ശക്തമായതോടെ സഹോദരങ്ങളായ ചമൽ, ബാസിൽ, അനന്തരവൻ നമൽ എന്നിവരെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ സമരക്കാർ തയാറായിരുന്നില്ല. 

മുൻ മാധ്യമ മന്ത്രിയും മന്ത്രിസഭ വക്താവുമായ ഡുളാസ് അലഹപ്പെരുമ ഉൾപ്പെടെ ഭരണകക്ഷിയിലെ മുതിർന്ന അംഗങ്ങളും പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. എല്ലാ പാർട്ടികളെയും ഉൾക്കൊള്ളിച്ച് ഇടക്കാല സർക്കാർ രൂപവത്കരിക്കണമെന്നും അലഹപ്പെരുമ വ്യക്തമാക്കി. പ്രതിഷേധകൻ കൊല്ലപ്പെട്ട റാംബുക്കാനയിൽ പൊലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തു. 

Read More