ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 1000 പേര്‍ പാകിസ്താന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പാകിസ്താനിലെ പ്രാദേശിക പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. ബലൂചിസ്ഥാനില്‍ പാകിസ്താന്‍ ക്രൂരകൃത്യങ്ങള്‍ നടത്തുന്നുവെന്ന ഇന്ത്യയുടെ വാദം ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും ഏകദേശം ആയിരത്തോളം വെടിയുണ്ടകള്‍ ഏറ്റ് മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ടെത്തിയ മൃതദേഹങ്ങളില്‍ 51 ശതമാനവും ബലൂച് വംശജരുടെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ 21 ശതമാനം പാഷ്തൂണ്‍സിന്റെയും ബാക്കിയുള്ളവ പഞ്ചാബികളുടെയും അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെയും മുസ്ലീം സമുദായത്തില്‍ പെടാത്തവരുടെതുമാണ്.
ബലൂചിലെ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മരിച്ചവരുടെ വിശദ വിവരങ്ങള്‍ അടങ്ങിയ പട്ടിക തയ്യാറാക്കിയത്. ബലൂചിസ്ഥാനിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നുമാണ് ഇവരുടെ മൃതദേഹങ്ങല്‍ കണ്ടെടുത്തത്.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ വിഷയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ മോദിയുടെ പരാമര്‍ശത്തെ അനുകൂലിച്ച് നിരവധി ബലൂച് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.