പാരീസ്: പാരീസിലെ ഒര്‍ലി വിമാനത്താവളത്തില്‍ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ച അക്രമിയെ സൈനികന്‍ വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്താവളത്തില്‍നിന്ന് ഒഴിപ്പിച്ചു.
പ്രദേശിക സമയം രാവിലെ 8.30നാണ് സംഭവമുണ്ടായത്. തോക്ക് കൈവശപ്പെടുത്താൻ ശ്രമിച്ചയാൾ വിമാനത്താവളത്തിലെ ഒരു കടയിലേക്ക് ഓടിക്കയറിയെന്നും ഇതിനിടെ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് മരിക്കുകയുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. മറ്റാർക്കും അപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവങ്ങളെ തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഫ്രാൻസിൽ തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളെ തുടർന്ന് പൊലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.