ഇസ്ലാമാബാദ്: ലാഹോറിലെ എന്‍.എ 120 മണ്ഡലത്തില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സൂം നവാസിന് ജയം.
14,188 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുല്‍സൂം ജയിച്ചത്. പാകിസ്താന് മുസ്ലിം ലീഗ് (പി.എം.എല്‍.എന്‍) നവാസ് പാര്‍ട്ടി പ്രതിനിധിയായാണ് ഈ 66കാരി മല്‍സരിച്ചത്. അഴിമതി ആരോപണത്തിൽ സുപ്രീംകോടതി അയോഗ്യനാക്കിയ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മണ്ഡലമാണ് ലാഹോര്‍.
ഇമ്രാൻഖാന്റെ തെഹ്റിക് ഇ-ഇൻസാഫ് പാർട്ടിയിലെ യാസ്മിന് റഷീദ് ആയിരുന്നു കുൽസും നവാസിന്റെ മുഖ്യ എതിരാളി.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 220 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ എട്ടുമുതല്‍ ആരംഭിച്ച ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
21,786 വോട്ടര്‍മാരുള്ള എന്‍.എ 120 മണ്ഡലത്തില്‍ 350,000 ബാലറ്റ് പേപ്പറുകളാണ് വിതരണം നടത്തിയതെന്ന് പാക് ഇലക്ഷന് കമ്മിഷന് അറിയിച്ചു.
പിഎംഎൽ-എന്നിന്റെ ശക്തി കേന്ദ്രമാണു ലാഹോര്‍. നവാസ് ഷരീഫ് മൂന്നു തവണ ഈ മണ്ഡലത്തിൽനിന്നു ജയിച്ചിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്.
കുൽസും നവാസ് കാൻസറിനു ലണ്ടനിൽ ചികിത്സ തേടുന്നതിനാൽ മകൾ മറിയം നവാസ് ആണ് പ്രചാരണത്തിനു നേതൃത്വം കൊടുത്തത്.