Home> World
Advertisement

ഇന്ത്യാ-പാക്ക് പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്തില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രി കത്തയച്ചത്.

ഇന്ത്യാ-പാക്ക് പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. ഇന്നലെയാണ് കത്തയച്ചത്.

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്തില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രി കത്തയച്ചത്. ഈ മാസം 13-നാണ് ഷാങ്ഹായി സഹകരണ ഉച്ചകോടി തുടങ്ങുന്നത്. 

ഇമ്രാന്‍ ഖാന്‍റെ കത്തില്‍ കാശ്മീര്‍ വിഷയത്തെ കുറിച്ചും പറയുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിനും ബാലാകോട്ട് ആക്രമണത്തിനും ശേഷം മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍, രണ്ടാമൂഴത്തില്‍ അധികാരമേറ്റ മോദി ഇമ്രാനുമായി ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോദി അധികാരത്തിലെത്തിയതിന് ശേഷം പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഫൈസല്‍ ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. 

എന്നാല്‍ മാത്രമേ തെക്കേ ഏഷ്യയില്‍ സമാധാനം, വികസനം, സമൃദ്ധി എന്ന നയം നടപ്പാകൂവെന്നും വ്യക്തമാക്കിയിരുന്നു.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ടെലിഫോണ്‍ വഴിയാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി മോദിക്ക് ആശംസകള്‍ പകര്‍ന്നത്. 

പാക്കിസ്ഥാന്‍റെ പുല്‍വാമ ആക്രമണവും ഇന്ത്യയുടെ തിരിച്ചടിയായ ബാലക്കോട്ട് ആക്രമണത്തിനും ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌. 

Read More