പ്യൂർട്ടോറികോ: കരീബിയൻ ദ്വീപുകളിൽ കനത്ത നാശം വിതച്ച ഇർമ കൊടുങ്കാറ്റ് ഇതുവരെ 13 പേരുടെ ജീവനെടുത്തു. ആയിരങ്ങൾ ഭവനരഹിതരായി. ഞായറാഴ്ച പുലർച്ചയോടെ കൊടുങ്കാറ്റ് അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനത്തെത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
കൊടുങ്കാറ്റ് വീശിയ ദ്വീപുകളിലെ ഭവനങ്ങളും സ്കൂളുകളും അടക്കം ഒട്ടുമിക്ക കെട്ടിടങ്ങളും തരിപ്പണമായി.
ഫ്രഞ്ച് അധീനതയിലുള്ള സെന്റ് മാർട്ടിനിലെ 90ശതമാനം കെട്ടിടങ്ങളും തകർന്നു. സെന്റ് മാർട്ടിനിലെ പ്രിൻസസ് ജൂലിയാന വിമാനത്താവളത്തിനു കനത്ത നാശം നേരിട്ടു. ആംഗ്വിലയിലും ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായതെന്ന് ബ്രിട്ടീഷ് ഫോറിൻ ഓഫീസ് മന്ത്രി അലൻ ഡങ്കൻ പറഞ്ഞു.
പ്യൂർട്ടോറികോയിലും ആന്റ്വിഗ ആൻഡ് ബർബുഡയിലും ഇർമ കനത്തനാശം വിതച്ചിരുന്നു. ബർബുഡയിലെ ഏതാണ്ട് എല്ലാ കെട്ടിടങ്ങളും തകർന്നു.
പ്യൂർട്ടോറികോ, സെന്റ് മാർട്ടിൻ, സെന്റ് ബർത്തലോമി, ആംഗ്വില, ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ കനത്ത നാശം വിതച്ച കൊടുങ്കാറ്റ് ഹെയ്തിയും ഡൊമിനിക്കൻ റിപ്പബ്ലിക്കും ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
അതേസമയം കൊടുങ്കാറ്റിന്റെ വേഗതയിൽ ചെറിയ കുറവുണ്ടായി. എന്നാലും 285 കിലോമീറ്റർ വേഗത്തിലാണ് ഇപ്പോൾ വീശുന്നത്. അതിശക്തമായ കാറ്റഗറി-5 വിഭാഗത്തിൽതന്നെയാണ് കൊടുങ്കാറ്റെന്ന് അമേരിക്കയിലെ ഹരിക്കേൻ സെന്റർ അറിയിച്ചു.
ഇർമയെ നേരിടാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഫ്ളോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.