കരാക്കാസ്: ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ വെനസ്വേലയിൽ സുപ്രീംകോടതിക്ക് നേരെ അജ്ഞാതരുടെ ഹെലികോപ്ടർ ആക്രമണം. ഹെലികോപ്റ്ററില്‍ എത്തിയ സംഘം സുപ്രീം കോടതി മന്ദിരത്തിലേക്ക് വെടിവയ്ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയും ചെയ്യുകയായിരുന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിന്റെ ഹെലികോപ്ടർ തട്ടിയെടുത്താണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. സൈനിക ഉദ്യോഗസ്ഥനായ ഓസ്കാർ പ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് സർക്കാറിന്റെ നിലപാട്.
പ്രതിപക്ഷത്തിന് എതിരായ വിധികളാണ് വെനസ്വേലയിലെ സുപ്രീംകോടതി നിരന്തരമായി പുറപ്പെടുവിക്കുന്നത് ആരോപണമുണ്ട്. ഇയൊരു പശ്ചാത്തലത്തിൽ കൂടിയാണ് വെനസ്വേലയിലെ സുപ്രീംകോടതിക്ക് നേരെ ആക്രമണമുണ്ടായതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, സംഭവത്തിന് കാരണക്കാരായവരെ കണ്ടെത്തുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ അറിയിച്ചു. എന്നാല്‍ തങ്ങള്‍ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായാണ് ആക്രമണം നടത്തിയതെന്ന വിശദീകരണവുമായി ഓസ്കാര്‍ പ്രസ് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. മാസങ്ങളായി രാജ്യത്തെ ഇടത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടന്ന് വരികയാണ്.