ഇസ്ലാമാബാദ്: അമേരിക്ക പാകിസ്ഥാന് കൈമാറിയ തീവ്രവാദികളുടെ പട്ടികയിൽ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ഹഫീസ് സയീദ് ഇല്ല. പാക് വിദേശകാര്യമന്ത്രി ക്വാജ അസിഫ് ആണ് ഇക്കാര്യം അറിയിച്ചത്. യു എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലർസന്‍റെ പാക് സന്ദർശനത്തിനിടെയാണ് പട്ടിക കൈമാറിയത്.
അമേരിക്ക 75 പേരുടെ പട്ടിക നൽകിയപ്പോൾ പാകിസ്ഥാൻ 100 പേരുള്ള പട്ടികയാണ് നൽകിയത്. എന്നാല്‍ ഈ പട്ടികയില്‍ പാക്കിസ്ഥാനികള്‍ ആരുമില്ലെന്നും ഖ്വാജ അസീഫ് അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ക്കായി പാക്കിസ്ഥാന്‍ സുരക്ഷിത താവളം ഒരുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമാത് ഉദ്ദവ നേതാവായ ഹഫീസ് സയീദിന്‍റെ തലയ്ക്ക് 10 മില്യൺ ഡോളറാണ് അന്താരാഷ്ട്ര തലത്തിൽ വിലയിട്ടിരിക്കുന്നത്. നിലവില്‍ അമേരിക്കന്‍ ഭരണകൂടത്തിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.