ഷെഹനായ് കൊണ്ട് സംഗീതത്തിന്‍റെ പാലാഴികള്‍ തീര്‍ത്ത ആചാര്യന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്‍റെ 102ാം ജന്മദിനമാചരിച്ച് ഗൂഗിള്‍.
രണ്ടരയടി നീളമുള്ള ചെറിയൊരു സംഗീതോപകരണമായ ഷെഹനായിയിലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ മനസില്‍ മധുരനാദത്തിന്‍റെ അലകളുയര്‍ത്തിയ അതുല്യ പ്രതിഭയായിരുന്നു ബിസ്മില്ലാ ഖാന്‍.
തന്‍റെ ജീവിതത്തില്‍ ഏറ്റവുമധികം ലാളിത്യം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ട്രെയിനില്‍ ജനതാ ക്ളാസില്‍ മാത്രം സഞ്ചരിച്ചിരുന്ന അദ്ദേഹം മരണം വരെ ഉപയോഗിച്ചിരുന്ന വാഹനം സൈക്കിള്‍ റിക്ഷയായിരുന്നു എന്നത് ഒരു അദ്ദേഹത്തിന്‍റെ മാത്രം പ്രത്യേകതയായിരുന്നു. വര്‍ഷത്തില്‍ കുറഞ്ഞത് മൂന്നു തവണയെങ്കിലും പൊതുജനത്തിനു വേണ്ടി സൗജന്യമായി അദ്ദേഹം പരിപാടി അവതരിപ്പിച്ചിച്ചിരുന്നു.
1916 മാര്‍ച്ച് 21ന് ജനിച്ച ബിസ്മില്ലാ ഖാന്‍ അമ്മാവനായ അലി ബക്സ് വിളയാടുവിന്‍റെ കീഴിലാണ് ഷെഹനായിയില്‍ പരിശീലനം നേടിയത്. പതിനാലാം വയസ്സില്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ സംഗീത സപര്യ മരണം വരെ അനസ്യൂതം തുടര്‍ന്നു. അദ്ദേഹത്തെ അത്യാധുനിക താന്‍സെന്‍ എന്നും വിശേഷിപ്പിക്കുന്നുണ്ട്.
സംഗീതാസ്വാദകരുടെ മനസ്സിലെ ഉസ്താദിന് രാഷ്ട്രം ഭാരതരത്നം നല്‍കി ആദരിച്ചിരുന്നു. അതുകൂടാതെ സംഗീത നാടക അക്കാദമി അവാര്‍ഡ്, ടാന്‍സന്‍ അവാര്‍ഡ്, പത്മവിഭൂഷണ്‍ എന്നിവയും അദ്ദേഹത്തിന് അംഗീകാരമായി ലഭിച്ചിട്ടുണ്ട്.
ഷെഹനായിയെ കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ബിസ്മില്ലാ ഖാനാണ്. ഷെഹനായിയ്ക്ക് സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നൽകിയതും ബിസ്മില്ലാ ഖാനാണ്.