മോണ്ട്രിയല്‍: ഫേസ്ബുക്കിന്‍റെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ലാബ് കാനഡയിൽ ആരംഭിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ്യൂ ഫേസ്ബുക്ക് റിസർച്ചിന്‍റെ ഉദ്യമത്തെ ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.
നമ്മുടെ അഭിവൃദ്ധിക്ക് പിന്നിലെ പ്രേരക ശക്തിയാണ് സര്‍ഗ്ഗവൈഭവം, മോണ്ട്രിയലില്‍ മാത്രമല്ല കാനഡയിൽ ഉടനീളം അത് വ്യാപിപ്പിക്കണമെന്ന് മക്ഗിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് ട്രൂഡ്യൂ പറഞ്ഞു.
മക്ഗിൽ യൂണിവേഴ്സിറ്റിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സ്പെഷ്യലിസ്റ്റ് ജോയേൽ പിനാവു ഈ ഗവേഷണ കേന്ദ്രത്തിന് നേതൃത്വം നൽകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഗവേഷണ രംഗത്ത് ഫേസ്ബുക്കിന്‍റെ നിക്ഷേപം കൂടുതൽ പഠനത്തിന് വഴിയൊരുക്കുമെന്നും അവർ പറഞ്ഞു.
ഫേസ്ബുക്കിന്‍റെ നാലാമത്തെ ലാബാണ് കാനഡയിലേത്. പാരീസ്, ന്യൂയോർക്ക്, മെന്‍ലോ പാർക്ക്, കാലിഫോർണിയ എന്നിവിടങ്ങളിലാണ് ഫേസ്ബുക്കിന്‍റെ നേതൃത്വത്തില്‍ മറ്റ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്.
മനുഷ്യരെപ്പോലെ സംസാരിക്കാൻ കമ്പ്യൂട്ടറുകളെ പ്രാപ്തരാക്കുക എന്നതാണ് AIയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന പിനൗയുടെ ശ്രമം. വിർച്വൽ അസിസ്റ്റന്റുമാരെ വികസിപ്പിക്കുന്നതിനായി ആപ്പിൾ, ഗൂഗിൾ, തുടങ്ങിയ വമ്പന്മാരും രംഗത്തുണ്ട്. അവര്‍ക്കൊപ്പം മത്സരിക്കുന്നതിനുവേണ്ടി ഫെയ്സ്ബുക്കും ഈ മേഖലയില്‍ വലിയ പ്രാധാന്യം നല്‍കിവരികയാണ്.
ഇതിനോടകം തന്നെ ഗൂഗിളും മൈക്രോസോഫ്റ്റും കാനഡയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് അനുബന്ധ പഠന ഗവേഷണ ലാബുകൾ ആരംഭിച്ചിട്ടുണ്ട്. പ്രതിഭാശാലികളുടെ ഒരു ചെറിയ സംഘമാണെങ്കിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസില്‍ വളരെ വിദഗ്ദ്ധരായി മാറാന്‍ ഇതിനോടകം തന്നെ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
AIയുടെ ആഗോള നേതൃത്വം വഹിക്കുന്നത് അമേരിക്കൻ ഐക്യനാടുകളാണെങ്കിലും ഈ രംഗത്ത് വിദഗ്ദ്ധരായിട്ടുള്ളവര്‍ വിദേശത്തുനിന്നുള്ളവരാണ്.
നിലവില്‍ കാനഡയിലെ കുറഞ്ഞ തോതിലുള്ള കുടിയേറ്റ നിരോധിത നയങ്ങൾ രാജ്യത്തെ പുതിയ പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്ള ആകർഷകമായ ഇടമാക്കി മാറ്റിയിരിക്കുകയാണ്.