ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ടീമംഗങ്ങളുമായി കൂടികാഴ്ച നടത്തും. നിലവിലെ കോച്ച് അനിൽ കുംബ്ലെയെ കുറിച്ചുള്ള അഭിപ്രായം അറിയുന്നതിനായാണ് ഗാംഗുലിയുടെ കൂടികാഴ്ചയെന്നാണ് റിപ്പോർട്ട്.
മൂന്നംഗ ക്രിക്കറ്റ് ഉപദേശകസമിതിയിലെ അംഗമാണ് ഗാംഗുലി. ഞായറാഴ്ച ബിർമിങ്ഹാമിൽ പാക്കിസ്ഥാനെതിരെ നടക്കുന്ന ചാംപ്യൻസ് ട്രോഫി മൽസരത്തിൽ ഇന്ത്യൻ ടീമിന്‍റെ പരിശീലനത്തിലും സ്വീകരിക്കുന്ന തന്ത്രങ്ങളിലും ഭിന്നതയുടലെടുത്തിട്ടുണ്ടെന്ന സൂചനകൾ പുറത്തുവരുന്നതിനിടയ്ക്കാണ് ഗാംഗുലിയുടെ കൂടിക്കാഴ്ച.
സുനിൽ ഗവാസ്കർ ഉൾപ്പടെയുള്ള മുൻ ഇന്ത്യൻ താരങ്ങൾ ഇരുവരുടെയും ഇടയിൽ നില നിൽക്കുന്ന ശീത സമരത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൗരവ് ഗാംഗുലിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
ജൂൺ 20ന് കുംബ്ലെയുടെ കാലവധി അവസാനിക്കുന്നതിനെ തുടർന്ന് ബി.സി.സി.ഐ പുതിയ കോച്ചിനെ തേടി അപേക്ഷകൾ ക്ഷണിച്ചിരുന്നു. മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് ഉൾപ്പടെയുള്ളവർ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. കുംബ്ലെയും അപേക്ഷ നൽകിയിട്ടുണ്ട്. കുംബ്ലെക്ക് കരാർ കാലവധി നീട്ടി നൽകാത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് ബി.സി.സി.ഐക്കെതിരെ എതിർപ്പുയർന്നിരുന്നു.