ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി (NASA)യെ അഭിനന്ദിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ് സിന്‍റെ ട്രോള്‍.
വിക്രം ലാന്‍ഡര്‍ കണ്ടുപിടിച്ച നാസാ ടീമിനോട് വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും അടിച്ച് പറത്തിയ പന്തുകൾ കണ്ടെത്തി തരാമോ എന്നാണ് ട്രോള്‍.
റോയല്‍ ചലഞ്ചേഴ്സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്. ISROയെ ടാഗ് ചെയ്തിരിക്കുന്ന പോസ്റ്റില്‍ #Chandrayan2, #NASA #VikramLander എന്ന ഹാഷ്ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്.
എന്നാല്‍, നാസയെ ലക്ഷ്യം വച്ച് ടീം പങ്കുവച്ച ട്വീറ്റ് അവര്‍ക്ക് തന്നെ പാരയായിരിക്കുകയാണ്. ആദ്യം പോയി ഒരു ഐപിഎൽ കിരീടം കണ്ടെത്താൻ സഹായം തേടൂ, എന്നിട്ട് പന്ത് പെറുക്കാം എന്നായിരുന്നു ഒരാളുടെ കമന്‍റ്.
തകർപ്പൻ ബാറ്റി൦ഗ് നിരയുണ്ടായിട്ടും കോലിയുടെ ടീമിന് ഇതുവരേക്കും ഐപിഎല്ലിൽ കിരീടം നേടാനായിട്ടില്ല. ചന്ദ്രനിലേക്കുള്ള വഴി പോലെ ഐപിഎൽ കിരീടത്തിലേക്കുള്ള വഴി കണ്ടെത്തി തരാൻ പറയുകയായിരുന്നു നല്ലതെന്നും ചിലര്‍ പറയുന്നു.
Could the #NASA team that found #VikramLander also help us find the cricket balls hit by ABD & Virat ?
— Royal Challengers (@RCBTweets) December 3, 2019
അതേസമയം, ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന (NASA)യുടെ അവകാശവാദം ഐഎസ്ആര്‍ഒ (ISRO ) തള്ളി. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ കണ്ടെത്തിയിരുന്നതാണെന്ന് ISRO അറിയിച്ചു.
'നമ്മുടെ തന്നെ ഓര്‍ബിറ്റര്‍ (ചന്ദ്രയാന്‍-2ലെ ഓര്‍ബിറ്റര്‍) വിക്രം ലാന്‍ഡര്‍ കണ്ടെത്തിയിരുന്നു. ഇത് ISROയുടെ വെബ്സൈറ്റിലൂടെ നേരത്തെ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നതാണ് എന്ന് വ്യക്തമാകും', ISRO ചെയര്മാന് കെ.ശിവന് പറഞ്ഞു.
വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ (സെപ്റ്റംബര്‍ 10) വിക്രം ലാന്‍ഡര്‍ എവിടെയെന്ന് കണ്ടെത്തിയിരുന്നു.
സെപ്റ്റംബര്‍ 10ന് ഇക്കാര്യം ട്വീറ്റ് ചെയ്തതാണെന്നും ISRO മേധാവി പറഞ്ഞു. എന്നാല്‍ വിക്രം ലാന്‍ഡറുമായി ആശയവിനമയം ഇതുവരെ നടത്താനായിട്ടില്ല. ലാന്‍ഡറുമായി ആശയവിനമയം പുനസ്ഥാപിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ സൂചന നല്‍കിയിരുന്നു.
ചെന്നൈ സ്വദേശി ഷണ്മുഖ സുബ്രഹ്മണ്യന് ചിത്രങ്ങള്‍ വിശകലനം ചെയ്തു നടത്തിയ പഠനമാണ് NASA കണ്ടെത്തിയത് വിക്രം ലാൻഡറിന്‍റെ അവശിഷ്ടങ്ങള്‍ തന്നെയെന്നു തീര്‍ച്ചപ്പെടുത്താന്‍ സഹായകമായത്.
ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്ത ശേഷമാണ് നാസ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്.