കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്രസിംഗ് ധോണിയുടെ സെഞ്ചുറി കരുത്തില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിന് 78 റണ്‍സ് ജയം. 107 പന്തില്‍ 129 റണ്‍സ് നേടിയ മുന്‍ നായകന് 10 ഫോറും ആറു കൂറ്റന്‍ സിക്സുകളുമാണ് പറത്തിയത്.
ധോണിയുടെ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റു ചെയ്ത ജാര്‍ഖണ്ഡ് ടീം 50 ഓവറില്‍ ഒന്‍പത് വിക്കറ്റിനു 243 റണ്‍സെടുത്തു. ജയം തേടിയിറങ്ങിയ ചത്തീസ്ഗഢിന്റെ പോരാട്ടം 39.4 ഓവറില്‍ 165 റണ്‍സില്‍ അവസാനിപ്പിച്ച് ജാര്‍ഖണ്ഡ് 78 റണ്‍സിന്റെ വിജയമാഘോഷിച്ചു. ടീം ഏറ്റവും തകര്‍ച്ച നേരിട്ട സമയത്ത് നേടിയ ഈ സെഞ്ചുറിക്ക് മൂല്യം കൂടും.
ആറിന് 57 എന്ന നിലയിൽ തകർന്നടിഞ്ഞ ഝാർഖണ്ഡിനെ ക്യാപ്റ്റെൻറ കടമ ഉജ്ജ്വലമായി നിറവേറ്റി എതിരാളികൾക്ക് 244 റൺസിെൻറ വിജയലക്ഷ്യം നൽകിയാണ് ധോണി ക്രീസ് വിട്ടത്. ഷഹബാസ് നദീമിനെ(53) കൂട്ടുപിടിച്ച് 151 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധോണി മത്സരം പൊരുതാവുന്ന സ്കോറിലേക്കെത്തിക്കുകയായിരുന്നു.സെഞ്ചുറി കടന്നശേഷം ധോണി കൂടുതല്‍ കരുത്ത് പുറത്തെടുത്തു. രണ്ടു ഫോറും രണ്ടു സിക്സും ഈ സമയത്താണ് പിറന്നത്. 50 ഓവറിന്റെ അവസാന പന്തിലാണ് മുന്‍ ഇന്ത്യന്‍ നായകന് പുറത്തായത്.
വിജയം തേടിയിറങ്ങിയ ചത്തീസ്ഗഢിനെ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ വരുണ്‍ ആരോണ്‍, ഷഹബാസ് നദീം എന്നിവര്‍ ചേര്‍ന്നാണു കുഴക്കിയത്. ഒന്‍പതാമനായി ക്രീസിലെത്തിയ കാന്ത് സിങ് (24) ടോപ് സ്കോററായി. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡ് അഞ്ചു റണ്‍സിനു കര്‍ണാടകയോടു തോറ്റിരുന്നു. മത്സരത്തില്‍ ധോണി 50 പന്തില്‍ 43 റണ്‍സ് നേടുകയും ചെയ്തു.