ശ്രിലങ്കക്കെതിരെ കൊളംബോയില്‍ നടന്ന ഏക ട്വന്റി-ട്വന്റി മത്സരവും അനായാസം ജയിച്ച് 9-0 ത്തിന് മൂന്നു പരമ്പരയും സ്വന്തമാക്കി ഇന്ത്യ ലങ്കയ്ക്കുമേല്‍ ആധിപത്യം കുറിച്ചു. ആതിഥേയര്‍ ഉയര്‍ത്തിയ 171 റണ്‍സിന്‍റെ വിജയ ലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
എന്നാല്‍, കളി ശ്രിലങ്ക തോറ്റതോടെ, മത്സരത്തിലുണ്ടായ ടോസ് പിഴവ് ഇപ്പോള്‍ ചര്‍ച്ച വിഷയമാകുന്നു. മത്സരത്തിന്‍റെ തുടക്കത്തില്‍ ടോസ് സമയത്ത് ഔദ്യോഗിക അവതാരകൻ മുരളി കാർത്തിക്, രണ്ട് ക്യാപ്റ്റൻമാരെയും(കൊഹ്‌ലിയും, തരംഗയും) മാച്ച് റഫറി ആന്റി പൈക്രോഫ്റ്റിനെയും, ടോസ് പ്രതിനിധി ഗൗതമിനെയും പരിചയപ്പെടുത്തി.
ശ്രിലങ്കന്‍ ക്യാപ്റ്റന്‍ കോയിന്‍ ടോസ് ചെയ്തപ്പോള്‍ കൊഹ്‌ലി ഹെഡ്സാണ് വിളിച്ചത്. എന്നാല്‍, ടെയില്‍സാണ് മാച്ച് റഫറി ആന്റി പൈക്രോഫ്റ്റ് സ്ഥിതികരിച്ചത്. ഇവിടാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ടെയില്‍സ് സ്ഥിതികരിച്ച മാച്ച് റഫറി 'ഇന്ത്യ' എന്ന്‍ വിളിച്ചുപറഞ്ഞത് മുരളി കാര്‍ത്തിക്കിനെ ആശയക്കുഴപ്പത്തിലാക്കി. ടോസ് ജയിച്ചത് ഇന്ത്യന്‍ ക്യാപ്റ്റനാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം ഉടനെ കൊഹ്‌ലിയോട് എന്താണ് തിരഞ്ഞെടുക്കുന്നതെന്ന്‍ ചോദിക്കുകയായിരുന്നു. വീഡിയോ കാണാം.
ടോസ് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യക്ക് ഉയര്‍ന്ന വിജയലക്ഷ്യം നല്‍കാന്‍ ശ്രിലങ്കയ്ക്കായി. എന്നാല്‍, ടോസ് വിധി അനൂകുലമായിരുന്നെങ്കില്‍ ഇന്ത്യയെ ബാറ്റിംഗിനയിച്ച ശേഷം അവര്‍ ഉയര്‍ത്തുന്ന സ്കോര്‍ ശ്രിലങ്കയ്ക്ക് അനായാസം പിന്തുടരാമെന്ന വാദവും ഇപ്പോള്‍ ഉയരുന്നുണ്ട്.
ദില്‍ഷന്‍ മുനവീരയുടെ അര്‍ദ്ധസെഞ്ച്വറിയും, ആശാന്‍ പ്രിയഞ്ജന്‍റെ 40 റണ്‍സിന്‍റെയും ബലത്തില്‍ ശ്രിലങ്ക ഉയര്‍ത്തിയ 171 റണ്‍സെന്ന വിജയലക്ഷ്യം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി(82)യുടെയും മനിഷ് പാണ്ഡെ(51)യുടെയും അര്‍ദ്ധസെഞ്ച്വറി മികവില്‍ നാലു പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. നേരത്തെ, ടെസ്റ്റ് 3-0ത്തിനും, ഏകദിനം 5-0ത്തിനും ഇന്ത്യ സ്വന്തമാക്കിയിരുന്നു.