ഗുവാഹത്തി: പരമ്പര തൂത്തുവാരാനെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് കാലിടറി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 118 റണ്‍സു മാത്രമേ നേടാനായുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 15.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു.
തുടക്കത്തില്‍ ആരോണ്‍ ഫിഞ്ചി(8)ന്‍റെയും, ഡേവിഡ് വാര്‍ണറി(2)ന്‍റെയും വിക്കറ്റുകള്‍ ഓസ്ട്രേലിയയ്ക്ക് നഷ്ടമായെങ്കിലും ട്രാവിസ് ഹെഡി(48*)ന്‍റെയും, അര്‍ദ്ധസെഞ്ച്വറി തികച്ച
മോയിസസ് ഹെന്റിക്വസി(62*)ന്‍റെയും 113 റണ്‍സിന്‍റെ വേര്‍പിരിയാത്ത കൂട്ടുക്കെട്ട് ജയം അനായാസമാക്കി.
രോഹിത്ത് ശര്‍മ്മ(8), വിരാട് കൊഹ്‌ലി(0), ശിഖര്‍ ധവാന്‍(2), എന്നീ മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ട മത്സരത്തില്‍ മധ്യനിരയിലെ സമാനമായ സ്ഥിതി കൈകാര്യംചെയ്ത പരിചയമുള്ള എം.എസ്.ധോണി(13)യിലും ക്രീസില്‍ വന്നപ്പോള്‍ മുതല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത കേദാര്‍ ജാദവി(27)ലും പ്രതീക്ഷവെച്ചങ്കിലും ആഡം സാംബയുടെ പന്തില്‍ ഇരുവരും പുറത്തായത് ഇന്ത്യക്ക് വിനയായി.
ഓസ്ട്രേലിയന്‍ പേസ് ബൗള്‍ര്‍ ജേസൺ ബെഹ്റൻഡോർഫാണ് ഇന്ത്യയുടെ നട്ടെല്ലോടിച്ചത്. നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബെഹ്റൻഡോർഫ് നാലു വിക്കറ്റ് വീഴ്ത്തി. ആഡം സാംബ രണ്ടും, നഥാൻ കൗൾട്ടർ നൈൽ, ആൻഡ്രൂ ടൈ, മാർക്കസ് സ്റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മൂന്നു മത്സരങ്ങളുള്ള പരമ്പര 1-1ന് നില്‍ക്കുകയാണ്. ആദ്യ മത്സരം ഇന്ത്യ 9 വിക്കറ്റിന് ജയിച്ചിരുന്നു. മൂന്നാം മത്സരം 13ന് ഹൈദരാബാദില്‍ നടക്കും.