ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് മത്സരിക്കാനോരുങ്ങി മുൻ ടീം ഡയറക്ടർ രവിശാസ്ത്രിയും. പരിശീലകസ്ഥാനത്തേക്ക് രവിശാസ്ത്രിയും അപേക്ഷ നൽകി.
പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെയുടെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പരിശീലക സ്ഥാനത്തേക്ക് കൂടുതല്‍ പേരില്‍ നിന്നും അപേക്ഷ ക്ഷണിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രവി ശാസ്ത്രിയുടെ പേര് ഉയര്‍ന്നു വന്നത്. ശാസ്ത്രി ടീം പരിശീലകനാകാന്‍ അപേക്ഷ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പരിശീലകനായി തന്നെ നിയമിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ താൻ അപേക്ഷ സമർപ്പിക്കുകയുള്ളെന്ന് നേരത്തെ രവിശാസ്ത്രി വ്യക്തമാക്കിയിരുന്നു. അതിനാൽ ശാസ്ത്രി തന്നെ പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. നായകൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അനിൽ കുംബ്ലെ രാജിവച്ച ഒഴിവിലേക്ക് ബിസിസിഐ അപേക്ഷക്ഷണിച്ചിരുന്നു. വിരേന്ദ്ര സേവാഗ് അടക്കമുള്ളവർ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.
2014 - 2016 കാലയിളവിലാണ് രവിശാസ്ത്രി ടീം ഇന്ത്യയുടെ ഡയറക്ടറായി സേവനം അനുഷ്ടിച്ചത്. ഈ കാലയളവിൽ ടീം ഇന്ത്യ ഏകദിന ലോകകപ്പിലും ട്വന്റി-20 ലോകകപ്പിലും സെമിഫൈനലിൽ എത്തിയിരുന്നു.