മുംബൈ: രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷണ് എം.എസ് ധോണിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്ത് ബി.സി.സി.ഐ. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവന പരിഗണിച്ചാണ് ധോണിയുടെ പേര് നല്‍കിയതെന്നും, ഈ വർഷത്തെ പദ്മ പുരസ്കാരത്തിന് അദ്ദേഹത്തിന്‍റെ പേര് മാത്രമേ നിര്‍ദേശിച്ചിട്ടുള്ളുവെന്നും ബി.സി.സി.ഐഅറിയിച്ചു.
ഇന്ത്യക്കായി ട്വന്റി-ട്വന്റി(2007), ഏകദിന(2011) ലോകകപ്പും, ഐ.സി.സി ചാമ്പ്യന്‍സ്(2013)ട്രോഫിയും സ്വന്തമാക്കിയ വിജയ നായകനെ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനത്തെ ബി.സി.സി.ഐയിലെ എല്ലാവരും അനുകൂലിച്ചു.
ഇതോടെ പദ്മഭൂഷൺ ലഭിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായി ധോണി മാറും. സച്ചിൻ തെണ്ടുല്‍ക്കര്‍, കപിൽ ദേവ്, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ്, ചന്ദു ബോർഡെ, ഡി.ബി. ഡിയോദാർ, സി.കെ. നായിഡു, ലാലാ അമർനാഥ് എന്നിവരാണ് മറ്റു പത്തു പേര്‍.
302 ഏകദിനങ്ങളിൽനിന്നായി 9,737 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയപ്പോള്‍ 90 ടെസ്റ്റുകളിൽനിന്ന് 4,876 റണ്‍സും 78 ട്വന്‍റി-20 മത്സരങ്ങളിൽനിന്നു 1,212 റണ്‍സും ധോണി നേടി.