പെര്‍ത്ത് ടെസ്റ്റ്: ടെസ്റ്റായാലും ഏകദിനമായാലും അതു തിനിക്കൊരു പ്രശ്നവുമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍. ഏതു മികച്ച ബോളറായാലും ആക്രമിച്ചു കളിക്കുന്ന വാര്‍ണര്‍ തന്‍റെ ശൈലിയില്‍ മാറ്റം വരുത്താറില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍ വാര്‍ണര്‍ അടിച്ച സിക്സര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അതും സാക്ഷാല്‍ ഡെയ്ൽ സ്റ്റെയിനിനെയാണ് വാര്‍ണര്‍ പറപറത്തിയിരിക്കുന്നത്. സ്റ്റെയിനിന്‍റെ അതിവേഗം പാഞ്ഞു വന്ന ബൗൺസറിനെ വായുവില്‍ ചാടിയുയര്‍ന്ന് വട്ടം കറങ്ങിയാണ് വാര്‍ണര്‍ ബൌണ്ടറി വലയത്തിനപ്പുറം എത്തിച്ചത്. ചാട്ടം പിഴച്ച വാര്‍ണര്‍ നിലത്ത് മലര്‍ന്നടിച്ച് വീഴുകയും ചെയ്തു. പെര്‍ത്തിലെ അതിവേഗ പിച്ചിലാണ് വാര്‍ണറിന്‍റെ സിക്സ് എന്നതും വാര്‍ണറിന്‍റെ ഷോട്ടിന്‍റെ സവിശേഷതയാണ്.
മത്സരത്തില്‍ 100 പന്തില്‍ നിന്നും 16 ബൗണ്ടറിയം ഒരു സിക്സുമടക്കം 97 റണ്‍സ് നേടിയാണ് വാര്‍ണര്‍ പുറത്തായത്. സ്റ്റെയിനിന്‍റെ തന്നെ പന്തില്‍ ആംലയുടെ കൈകളില്‍ ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ സെഞ്ച്വറിയ്ക്ക് തൊട്ടരികില്‍ വച്ച് പുറത്താകുന്നത്.
ഇന്ത്യയുടെ വെടിക്കെട്ട് താരം സേവാഗിന്‍റെ ശൈലിയ്ക്ക് സമാനമായ രീതിയില്‍ ബാറ്റ് വീശുന്ന വാര്‍ണര്‍ ടെസ്റ്റിലും ട്വിന്റി-20യിലുമെല്ലാം ആക്രമിച്ച് കളിക്കുന്ന താരമാണ്. ഈ കഴിഞ്ഞ ഐപിഎലിലും മികച്ച പ്രകടനമാണ് വാര്‍ണര്‍ കാഴ്ച വെച്ചത്.