മറഞ്ഞിരുന്നാലും വെളിപ്പെട്ടാലും ചില പാട്ടുകൾക്കൊരു സത്യമുണ്ട്! സത്യമുള്ളതേ പാട്ടാകാൻ പാടുള്ളൂ, സുഡാനി ഫ്രം നൈജീരിയയിലെ കുര്‍റ പാട്ടിന് പിന്നിലുള്ള കഥ പറയുകയാണ് ഗായകന്‍ ഷഹബാസ് അമന്‍.
മായാനദിയിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം ഗായകന്‍ ഷഹബാസ് അമനും സംഗീതസംവിധായകന്‍ റെക്സ് വിജയനും ഒരുമിക്കുന്ന സുഡാനി ഫ്രം നൈജീരിയയിലെ കുര്‍റ പാട്ടിന്‍റെ ലിറിക് വീഡിയോ ആരാധകര്‍ ഏറ്റെടുത്തതിന്‍റെ സന്തോഷം പങ്കു വച്ചാണ് ഷഹബാസ് പാട്ടിന് പിന്നിലെ കഥ വെളിപ്പെടുത്തിയത്.
മലപ്പുറത്തിന്റെ ഫുടബോൾ ജീവിതത്തെ അവലംബമാക്കി മധു ജനാർദ്ദനൻ ചെയ്യാനിരുന്ന ഡോക്യുമെന്‍ററിയുടെ തലക്കുറിപ്പാട്ടായാണ് കുര്‍റ പാട്ട് ആദ്യം രൂപപ്പെട്ടത്. കഴിഞ്ഞ ലോകകപ്പ് ഫുട്‍ബോൾ സീസണിൽ ഈ പാട്ടിന്‍റെ മുഴുവൻ രൂപം യുട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. എന്നാല്‍, അന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലേക്ക് കുര്‍റ പാട്ടിന് വഴി തെളിഞ്ഞതും ഈ യുട്യൂബ് വീഡിയോ ആയിരുന്നു.
ആദ്യ വരവില്‍ ശ്രദ്ധിക്കാതെ പോയ പാട്ടിനെ ആരാധകര്‍ സ്നേഹത്തോടെ ഏറ്റെടുത്തതിലുള്ള സന്തോഷം ഷഹബാസ് പങ്കു വച്ചു. നൈജീരിയയിൽ നിന്നും ഭാഗ്യവും കൊണ്ട് വന്ന ഒരു കറുത്ത മുത്തിലൂടെ ആ പാട്ട് എല്ലാവരും പുതിയൊരു പാട്ടെന്ന പോലെ വീണ്ടും കേൾക്കുന്നതും ഹൃദയ ചിഹ്നങ്ങൾ കൊണ്ട് അട്ടിക്കട്ടിക്ക് ലൈക്ക് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും ഒക്കെ കാണുമ്പോൾ ഉള്ളിൽ അനല്പമായ സന്തോഷം തോന്നുന്നു, ഷഹബാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പാട്ട് കേള്‍ക്കാം