മലയാള സിനിമയില്‍ നിര്‍മ്മാതാക്കളുടെ വിലക്ക് നേരിടുന്ന യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗം വിക്രത്തിനൊപ്പം തമിഴില്‍ അരങ്ങേറില്ല.
തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രമിനൊപ്പമാണ് ഷെയ്ന്‍ തന്‍റെ തമിഴ് അരങ്ങേറ്റം കുറിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, മലയാള സിനിമയില്‍ ഷെയ്നിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് താരത്തിന്‍റെ കരിയറിനെ പ്രതികൂലമയി ബാധിക്കുകയായിരുന്നു.
'കോബ്ര' എന്ന ചിത്രത്തില്‍ വിക്രമിനൊപ്പം യുവ ചലച്ചിത്ര താരം സര്‍ജാനൊ ഖാലിദ് അഭിനയിക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിക്രമിനൊപ്പം ഒരു പ്രധാന റോളില്‍ തന്നെയാണ് സര്‍ജാനോ അഭിനയിക്കുന്നത്.
ഇമൈക്ക നൊടികള്‍, ഡിമോന്‍റെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്‍റെ റഷ്യന്‍ ഷെഡ്യൂല്‍ ഷെയ്‌ന്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്- മലയാള ചലച്ചിത്ര പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ വിക്രമിന്‍റെ അന്‍പത്തിയാറാമത് ചിത്രമാണിത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന 'സ്പാ' എന്ന സിനിമയില്‍ നിന്നും ഷെയ്നിനെ മാറ്റിയിട്ടുണ്ട്.
ഷെയ്‌നിനെ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തെഴുതിയതിനു പിന്നാലെയാണ് നടനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്നാണ് സര്‍ജാനോ ഖാലിദിനെ അഭിനയിപ്പിക്കാന്‍ കോബ്രയുടെ അണിയറപ്രവര്‍ത്തകര്‍ തീരുമാനമെടുത്തത്. ചിത്രീകരണത്തിനായി സര്‍ജാനോ ഇന്ന് ചെന്നൈയിലെത്തി.