കൊച്ചി: ചലചിത്ര നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി സുനിയെ പൊലിസ് പിടികൂടി. എറണാകുളം എ.സി.ജെ.എം കോടതിയില്‍ നിന്നാണ് സുനിയെ പിടികൂടിയത്. കീഴടങ്ങാനെത്തിയ സുനിയെ പൊലിസ് കോടതി വളപ്പില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി ഉച്ച ഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് നാടകീയമായ സംഭവം. സുനിക്കൊപ്പം കൂട്ടുപ്രതി വിജീഷും പിടിയിലായിട്ടുണ്ട്.
ഉച്ചയോടെ എറണാകുളം എസിജെഎം കോടതിയിലാണ് കീഴടങ്ങാനാണ് പള്‍സര്‍ സുനിയും വിജേഷും കീഴടങ്ങാന്‍ എത്തിയത്. ബൈക്കിലെത്തിയ പ്രതികള്‍ എറണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം മതില്‍ ചാടികടന്ന് കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് പോലീസുകാരുടെ ശ്രദ്ധയില്‍പ്പെടാതെ കോടതിയിലെ ജഡ്ജിയുടെ ചേമ്പറില്‍ എത്തി.
എന്നാല്‍ ഇവിടെ ജഡ്ജി ഉച്ചഭക്ഷണത്തിനായി പോയിരുന്നു. ഇതേ സമയം കോടതിയില്‍ കയറിയ സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പള്‍സറിനെയും കൂട്ടാളിയേയും വലിച്ചിഴച്ച് പുറത്ത് എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
നാടെങ്ങും സുനിക്കായി പൊലിസ് വലവിരിച്ചിരുന്നു. സുനി കീഴടങ്ങുമെന്ന സൂചനയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ പോലീസ് വിവിധ കോടതികളിൽ കനത്ത ജാഗ്രതയിലായിരുന്നു.