Home> Movies
Advertisement

സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍, കനി കുസൃതി മികച്ച നടി, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍, കനി കുസൃതി മികച്ച നടി,  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Thiruvananthapuram: 50-ാമത്  കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

സുരാജ് വെഞ്ഞാറമൂട്  (Suraj Venjaramoodu) ആണ് മികച്ച നടനായും  കനി കുസൃതി മികച്ച നടിയായും  തിരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിലും, പ്രത്യേക ജൂറി പരാമര്‍ശത്തിന് നിവിന്‍ പോളിയും തിരഞ്ഞെടുക്കപ്പെട്ടു. 

വാസന്തിയാണ് മികച്ച ചിത്രം. മികച്ച തിരക്കഥയ്‌ക്കുള്ള അവാര്‍ഡും വാസന്തിയ്‌ക്കു തന്നെയാണ്. റഹ്‌മാന്‍ ബ്രദേഴ്‌സാണ് വാസന്തിയുടെ സംവിധായകര്‍.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ അഭിനയമാണ് സുരാജിനെ മികച്ച നടനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി ആദ്യമായി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കുമ്ബളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയന്‍ മികച്ച സ്വഭാവനടിക്കുമുളള അവാര്‍ഡുകള്‍ സ്വന്തമാക്കി. മൂത്തോനിലെ അഭിനയത്തിനാണ് നിവിന്‍ പോളി പുരസ്‌കാരത്തിന് അര്‍ഹനായത്. ഹെലനിലൂടെ അന്ന ബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി. 

മന്ത്രി എ കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

പുരസ്‌കാരങ്ങള്‍-

മികച്ച സിനിമ : വാസന്തി
മികച്ച രണ്ടാമത്തെ ചിത്രം : കെഞ്ചിര
മികച്ച സംവിധായകന്‍ : ലിജോ ജോസ് പെല്ലിശേരി
മികച്ച നടന്‍ : സുരാജ് വെഞ്ഞാറമൂട്
മികച്ച നടി : കനി കുസൃതി
മികച്ച സ്വഭാവ നടന്‍ : ഫഹദ് ഫാസില്‍
മികച്ച സ്വഭാവ നടി : സ്വാസിക
മികച്ച സംഗീത സംവിധായകന്‍ : സുശിന്‍ ശ്യാം
മികച്ച പിന്നണി ഗായകന്‍ : നജിം അര്‍ഷാദ്
മികച്ച പിന്നണി ഗായിക : മധു ശ്രീ നാരായണന്‍
മികച്ച ചിത്ര സംയോജകന്‍ : കിരണ്‍ ദാസ്
മികച്ച നടന്‍ പ്രത്യേക ജൂറി പരാമര്‍ശം : നിവിന്‍ പോളി
മികച്ച നടി പ്രത്യേക ജൂറി പരാമര്‍ശം : അന്ന ബെന്‍
മികച്ച ക്യാമറാമാന്‍ : പ്രതാപ് പി നായര്‍
മികച്ച നവാഗത സംവിധായകന്‍ : രതീഷ് ബാലകൃഷ്ണ പൊതുവാള്‍
മികച്ച ജനപ്രിയ ചിത്രം: കുമ്ബളങ്ങി നൈറ്റ്‌സ്
മികച്ച ചിത്രം പ്രത്യേക പരാമര്‍ശം ഹെലന്‍
മികച്ച കുട്ടികളുടെ ചിത്ര: നാനി
മികച്ച ചലച്ചിത്ര ഗ്രന്ഥം: ഡോ. പി കെ രാജശേഖരന്‍
മികച്ച ചലച്ചിത്ര ലേഖനം: ബിപിന്‍ ചന്ദ്രന്‍
മികച്ച കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍
പശ്ചാത്തല സംഗീതം- അജ്മല്‍ ഹസ്ബുള്ള

ഇത്തവണ 119 ചിത്രങ്ങളാണ് അവാര്‍ഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. 2019ല്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്കാണ് പുരസ്കാരം. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് പുരസ്‌കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു. 

മികച്ച നടനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാല്‍ (മരയ്ക്കാര്‍ അറബിക്കടലിന്‍റെ  സിംഹം, ലൂസിഫര്‍), മമ്മൂട്ടി (ഉണ്ട, മാമാങ്കം) ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം മത്സരരംഗത്ത് പരിഗണിക്കപ്പെട്ടിരുന്നു. നിവിന്‍ പോളി (മൂത്തോന്‍), സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ്, വികൃതി), ആസിഫ് അലി (കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ന്‍ നിഗം (കുമ്ബളങ്ങി നൈറ്റ്‌സ്, ഇഷ്ഖ്) എന്നിവര്‍ തമ്മില്‍ കടുത്ത മത്സരം തുടക്കം മുതലേ പ്രതീക്ഷിച്ചിരുന്നു.

Also read: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രിയ പ്രകാശ് വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ 

മികച്ച നടിക്കുള്ള മത്സരരംഗവും ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. പാര്‍വതി (ഉയരെ), രജിഷ വിജയന്‍ (ജൂണ്‍, ഫൈനല്‍സ്), അന്ന ബെന്‍ (ഹെലന്‍, കുമ്ബളങ്ങി നൈറ്റ്‌സ്), മഞ്ജു വാര്യര്‍ (പ്രതി പൂവങ്കോഴി) എന്നിവരുടെ പേരുകള്‍ അവസാന നിമിഷം വരെയും ഉയര്‍ന്ന് കേട്ടു.

മുതിര്‍ന്ന സംവിധായകനും ഛായാഗ്രാഹകനുമായ മധു അമ്പാട്ട്  ചെയര്‍മാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ചലച്ചിത്ര സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, നടി ജോമോള്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ്. രാധാകൃഷ്ണന്‍, ഗായിക ലതിക, ഗ്രന്ഥകര്‍ത്താവ് ബെന്യാമിന്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി മെമ്ബര്‍ സെക്രട്ടറി സി. അജോയ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.

 

Read More