റിലീസിംഗ് മുതല്‍ക്കേ വിവാദങ്ങള്‍ക്ക് വഴിവെച്ച സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിനെതിരായ കർണി സേനയുടേയും സംഘ രാജസ്ഥാന്‍ രജപുത്രരുടെയും ആക്രമണങ്ങൾക്ക് പിന്നാലെ മറ്റൊരു സിനിമ കൂടി വിവാദത്തിലേക്ക്.
കങ്കണ റണാവത്ത് നായികയായ 'മണികര്‍ണിക- ദി ക്യൂന്‍ ഓഫ് ഝാന്‍സി' എന്ന ചിത്രത്തിനെതിരെയാണ് ഇപ്പോൾ മതമൗലിക വാദികൾ രംഗത്തെത്തിയിരിക്കുന്നത്.
കൃഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായി വരുന്നതിനിടെയാണ് സിനിമക്കെതിരെ രാജസ്ഥാനിലെ ബ്രാഹ്മണ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടിൽ ഝാന്‍സിയിലെ രാജ്ഞിയായിരുന്ന റാണി ലക്ഷ്മി ഭായിയുടെ ജീവിതം പശ്ചാത്തലമാക്കുന്ന സിനിമ ഇവരുടെ ജീവിതത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് സര്‍വ ബ്രാഹ്മണ മഹാസഭ രംഗത്തെത്തിയിരിക്കുന്നത്.
ഝാന്‍സി റാണിയും ബ്രീട്ടീഷുകാരനും തമ്മിലുള്ള പ്രണയം സിനിമയില്‍ ചിത്രീകരിക്കുന്നതായാണ് സംഘടനയുടെ വാദം. ബ്രാഹ്മണ സഭയ്ക്ക് പിന്തുണയുമായി രാജപുത്ര കർണിസേനയും രംഗത്തുണ്ട്.
ഝാന്‍സി റാണി ഒരു ബ്രിട്ടീഷ് ഓഫീസറുമായി പ്രണയത്തിൽ ആകുന്നതായി ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഝാന്‍സി റാണിയെ അപമാനിക്കുന്ന തരത്തിലാണ് സിനിമ ചിത്രീകരിക്കുന്നതെന്നും ബ്രാഹ്മണ മഹാസഭ പ്രസിഡന്‍റ് സുരേഷ് മിശ്ര പറഞ്ഞു. ഇത് സംബന്ധിച്ച് നിര്‍മ്മാതാവ് കമൽ ജെയ്‌നിനു കത്തെഴുതിയെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും ഇയാള്‍ വ്യക്തമാക്കി.