മുംബൈ: കരണ്‍ ജോഹര്‍ ചിത്രമായ 'യെ ദില്‍ ഹെ മുഷ്‌കില്‍' പ്രദര്‍ശനത്തിനെത്തുംമുന്‍പ് കൂടുതല്‍ വിലക്കിലേക്ക്. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കില്ലെന്ന് നാല് സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ തീരുമാനിച്ചു. പാകിസ്ഥാന്‍ നടനായ ഫവാദ് ഖാന്‍ അഭിനയിച്ച ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് തിയറ്റർ ഉടമകള്‍.
രാജ്യസ്നേഹ വികാരം കണക്കിലെടുത്ത് പാക് നടീനടൻമാർ അഭിനയിച്ച സിനിമകൾ മഹാരാഷ്ട്ര, ഗുജറാത്ത്,കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്ന് സിനിമാ ഓണേഴ്സ് അസോസിയേഷൻ അധ്യക്ഷൻ നിതിൻ ദാട്ടർ യോഗത്തിനു ശേഷം വ്യക്തമാക്കി.
അതേസമയം, ചിത്രങ്ങൾക്ക് പ്രദർശന നിരോധം ഏർപ്പെടുത്തില്ലെന്ന് സെൻസർ ബോർഡ് ചെയർമാനും സിനിമാ ഒണേഴ്സ് ആൻറ് എക്സിബിറ്റേഴ്സ് അസോസിയേഷൻ അംഗവുമായ പഹ്ലജ് നിഹ്ലാനി പറഞ്ഞു.
ദീപാവലി റിലീസ് ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ റണ്‍ബീര്‍ കപൂറിനും ഐശ്വര്യ റായ്ക്കും അനുഷ്‌ക ശര്‍മ്മയ്ക്കുമൊപ്പം പാകിസ്താന്‍ താരമായ ഫവദ് ഖാന്‍ അഭിനയിച്ചിരുന്നു.
ഷാരൂഖ് ചിത്രമായ 'റെയ്സി'ൽ പാക് നടി മഹീറ ഖാനും അഭിനയിച്ചിരുന്നു. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യാനിരിക്കെ തിയറ്റർ ഉടമകളുടെ വിലക്ക്സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകർ.
സെപ്തംബര്‍ 18ന് 19 സൈനികരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തിനു പിന്നാലെയാണ് പാക് താരങ്ങള്‍ക്കെതിരെ വിലക്ക് ശക്തമാക്കിയത്. നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ഈ തീരുമാനം എടുത്തതിന് പിന്നാലെ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പാകിസ്താന്‍ തീയേറ്റര്‍ ഉടമകളും വ്യക്തമാക്കിയിരുന്നു