ബംഗളൂരു: ബംഗളൂരു സർവകലാശാലയുടെ ഹോണററി ബിരുദം രാഹുൽ ദ്രാവിഡ് നിരസിച്ചു. അക്കാദമിക ഗവേഷണത്തിലൂടെ ബിരുദം നേടുമെന്ന നിലപാടിലാണ് രാഹുൽ ദ്രാവിഡ്. കായിക മേഖലയിലെ വിഷയത്തിനെ കുറിച്ചായിരിക്കും ദ്രാവിഡ് ഗവേഷണം നടത്തുക.
സച്ചിന് ശേഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരം കളിച്ച ഇന്ത്യന്‍ താരമാണ് മുന്‍ നായകന്‍ കൂടിയായ ദ്രാവിഡ്. 164 മാച്ചുകളില്‍ നിന്നായി 13288 റണ്‍സ് നേടി. സച്ചിനുശേഷം ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യൻ താരവും ദ്രാവിഡാണ്. ഇത് പരിഗണിച്ചാണ് ബാംഗ്ലൂര്‍ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിക്കാൻ തീരുമാനിച്ചത്.
ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ് രാഹുൽ ദ്രാവിഡ്. മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു ദ്രാവിഡിന്‍റെ ജനനം ദീഘകാലം ഇന്ത്യയുടെ ക്യാപ്റ്റനുമായിരുന്നു. 1996ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ദ്രാവിഡ് 2012ലാണ് വിരമിച്ചത്. നിലവിൽ ഇന്ത്യയുടെ അണ്ടർ–19 ടീമിന്റെ പരിശീലകനാണ് രാഹുൽ ദ്രാവിഡ്.