കോഴിക്കോട്: കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്‍റെ ഭൗതികദേഹം കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിച്ചു.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഭൗതികദേഹം കൊണ്ടുവന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി ജയരാജൻ, ഗവർണർക്ക് വേണ്ടി മലപ്പുറം കലക്ടർ, കേന്ദ്ര സർക്കാറിന് വേണ്ടി കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരുടെ നേതൃത്വത്തിൽ ഭൗതികദേഹം ഏറ്റുവാങ്ങി.
കൂടാതെ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം ഉടൻ തന്നെ റോഡുമാർഗം വയനാട്ടിലേക്ക് കൊണ്ടുപോകും. ലക്കിടി ഗവ. എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വച്ചശേഷം വീട്ടിലേക്ക് മാറ്റും. തുടർന്ന് തൃക്കൈപറ്റ മുക്കംകുന്ന് സമുദായ ശ്മശാനത്തിൽ സംസ്ഥാന, സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.