ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹനുമാന്‍റെ സമുദായത്തെച്ചൊല്ലിയുള്ള വിവാദം ദിവസംപ്രതി കത്തുന്നു. ഹനുമാന്‍ ജാട്ട് സമുദായക്കാരനാണെന്ന് ബിജെപി മന്ത്രി ചൗധരി ലക്ഷ്മി നാരായണന്‍റെ അഭിപ്രായം.
അത് സമര്‍ത്ഥിക്കുന്നതിന് വേണ്ടി അദ്ദേഹം പറയുന്നത് 'ജാട്ട് സമുദായം കഷ്ടതയാൽ ചുറ്റപ്പെട്ട ഒരാളെ കണ്ടാല്‍, അത് അറിയാത്ത ആളാണെങ്കില്‍ പോലും അയാളെ സഹായിക്കാന്‍ ചാടി പുറപ്പെടും എന്നതാണ്. ഇതുപോലെയാണ് സീതാ അപഹരണത്തില്‍ ദാസനായി ഹനുമാന്‍ ചാടിപുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹനുമാന്‍റെ ഈ പ്രവര്‍ത്തി ജാട്ട്കാരുടെ പ്രവര്‍ത്തിയുമായി സാമ്യമുള്ളത് കൊണ്ടാണ് ഹനുമാന്‍ ജാട്ട് ആണെന്ന് താന്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളിലും എടുത്തുചാടുന്ന ജാട്ടുകളെ പോലെയാണ് ഹനുമാനെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
ഒരാളെ കാണുമ്പോള്‍ അയാളുടെ സ്വഭാവത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ പറ്റും അയാള്‍ ഏത് വംശത്തില്‍ ഉള്ള ആളാണെന്ന് എന്ന് അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.
വീഡിയോ കാണാം:
#WATCH Uttar Pradesh Minister Chaudhary Lakshmi Narayan says ' I think Hanuman ji was a Jaat, because upon seeing someone being troubled a Jaat also jumps in even without knowing the issue or the people' pic.twitter.com/Scjme1PgCD
— ANI UP (@ANINewsUP) December 21, 2018
ഹനുമാന്‍ മുസ്ലീം ആണെന്ന് ഇന്നലെ യുപിയിലെ ബിജെപി എംഎല്‍എ ബുക്കല്‍ നവാബ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ലക്ഷ്മണ്‍ നാരായണന്‍റെ ഈ പരാമര്‍ശം.
റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്‍റെ പേരുമായി സാമ്യമുണ്ടെന്നും ഈ പേരുകളെല്ലാം ഉരുത്തിരിഞ്ഞത് ഹനുമാനില്‍ നിന്നാണെന്നുമായിരുന്നു ബുക്കല്‍ നവാബ് മാധ്യമങ്ങളോട് പറഞ്ഞത്. ഉത്തര്‍പ്രദേശ് നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം കൂടിയാണ് ബുക്കല്‍ നവാബ്.
നേരത്തെ രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോള്‍ ഹനുമാന്‍ ദലിത് വിഭാഗക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായെങ്കിലും പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
ഹനുമാന്‍റെ ജാതി പറയുന്നവര്‍ മറ്റു ദൈവങ്ങളുടെ ജാതി കൂടി വെളിപ്പെടുത്താന്‍ തയ്യാറാവണമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു.