ന്യൂഡൽഹി: കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ ഭാര്യ ഭാരതി സിംഗിനെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം. രണ്ടുകോടി രൂപ നൽകിയില്ലെങ്കിൽ ഫോണ്‍ വഴി നടത്തിയ സ്വകാര്യ സംഭാഷണം പുറത്തുവിടുമെന്നും കുടുംബത്തെ അപകടപ്പെടുത്തുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയെന്നാണ് ഭാരതി സിംഗ് പരാതി നല്‍കിയത്. ഡല്‍ഹി സ്വദേശി പ്രദീപ് ചൗഹാനെതിരെയാണ് പരാതി. ഓഗസ്റ്റ് ആറിന് പ്രദീപുമായി താന്‍ നടത്തിയ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ശേഷം അത് പുറത്തുവിടുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് ഭാരതി സിംഗ് നല്‍കിയ പരാതിയില്‍ പറയുന്നു.
രണ്ടു കോടി രൂപ നല്‍കിയില്ലെങ്കില്‍ സംഭാഷണം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നാണ് പ്രദീപ് ഭീഷണിപ്പെടുത്തുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇയാളുടെ കൈവശം ലൈസന്‍സുള്ള റിവോള്‍വര്‍ ഉണ്ടെന്നും അതുപയോഗിച്ച് കുടുംബത്തെ അപായപ്പെടുത്തുമെന്ന് പറഞ്ഞതായും ഭാരതി സിംഗിന്‍റെ പരാതിയില്‍ ആരോപിക്കുന്നു.
പ്രതിയെന്ന് സംശയിക്കുന്നയാൾ ഭീഷണിപ്പെടുത്താനുപയോഗിച്ച ദൃശ്യങ്ങളും ഒാഡിയോ റെക്കോർഡും കൃത്രിമമായി ചമച്ചതാണെന്ന് പൊലീസ് പറഞ്ഞു. കരസേനാ മേധാവിയായി 2012ൽ വിരമിച്ച വി.കെ സിങ് ബി.ജെ.പിയിൽ ചേർന്ന ശേഷം നിലവിൽ വിദേശകാര്യ സഹമന്ത്രിയാണ്.