പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിൽ ഇടത് പാര്‍ട്ടികളും മഹാസഖ്യത്തിന്റെ ഭാഗമാകുമെന്ന് ഉറപ്പായി,
സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നയിക്കുന്ന
ബിജെപിയും ലോക് ജനശക്തി പാര്‍ട്ടിയും അടങ്ങുന്ന എന്‍ഡിഎ യ്ക്കെതിരെ രാഷ്ട്രീയ ജനതാദള്‍ നയിക്കുന്ന മഹാ സഖ്യത്തിന്റെ ഭാഗമായാകും
ഇടത് പാര്‍ട്ടികള്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.
എന്നാല്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായില്ല എന്നാണ് ഇടത് നേതാക്കള്‍ നല്കുന്ന വിവരം.
ആർജെഡി നേതൃത്വം നല്കുന്ന മഹാസഖ്യവുമായി സഖ്യമുണ്ടാക്കുമെന്നു ഇടതു പാർട്ടികൾ വ്യക്തമാക്കി,സീറ്റ് ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തില്‍ നടക്കുമെന്നും
നേതാക്കള്‍ അറിയിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ, സിപിഎം സംസ്ഥാന സെക്രട്ടറി അവധേഷ്കുമാർ എന്നിവർ ആർജെഡി
സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ് സിംഗുമായി നടത്തിയ ചർച്ചയിൽ സഖ്യത്തിനു തത്ത്വത്തിൽ ധാരണയായി.ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ്
ഇടത് പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതിന് ജഗദാനന്ദ് സിംഗിനെ ചുമതലപെടുത്തിയത്.
ബിഹാറിൽ സ്വാധീനമുള്ള ഇടത് പാർട്ടിയായ സിപിഐ(എംഎൽ)യെ മഹാസഖ്യത്തിന്റെ ഭാഗമാക്കാൻ ശ്രമം നടത്തുമെന്ന് സിപിഐ, സിപിഎം
നേതാക്കൾ പറഞ്ഞു. അതേസമയം സിപിഐ(എംഎൽ) പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സഖ്യത്തിനോപ്പമായിരുന്നെന്നും അവരുമായുള്ള സീറ്റ് ചര്‍ച്ചകളും
ഉടന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു,
Also Read:ബീഹാറില്‍ എന്‍ഡിഎ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് ഭൂപേന്ദ്ര യാദവ്!
നിലവിൽ ബിഹാർ നിയമസഭയിൽ സിപിഐ(എംഎൽ)ക്ക് മൂന്ന് അംഗങ്ങളുണ്ട്. സിപിഐക്കും സിപിഎമ്മിനും അംഗങ്ങളില്ല.
മഹാസഖ്യത്തിൽ ആർജെഡിയെക്കൂടാതെ കോൺഗ്രസ്, ആർഎൽഎസ്പി, വികാസ് ശീല് ഇന്സാന് പാര്‍ട്ടി എന്നീ കക്ഷികളാണുള്ളത്.
മുൻ മുഖ്യമന്ത്രി ജീതൻ റാം മാൻജിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച ഈയിടെ മഹാസഖ്യം വിട്ടിരുന്നു.
ഇതോടെ ഇടതുപാർട്ടികൾക്ക് മഹാ സഖ്യത്തിലേക്ക് പ്രവേശനം സുഗമമാവുകയായിരുന്നു.
അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുന്നതിനാണ് സഖ്യത്തെ നയിക്കുന്ന ആര്‍ജെഡി തയ്യാറെടുക്കുന്നത്.