ന്യൂഡല്‍ഹി: രണ്ടില ചിഹ്നം മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന് തന്നെ ഉപയോഗിക്കാം. രണ്ടില ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച് ശശികല-ദിനകരന്‍ പക്ഷം നല്‍കിയ ഹര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. യഥാര്‍ത്ഥ എ.ഐ.ഡി.എം.കെ തങ്ങളാണെന്ന് അവകാശവാദം ഉന്നയിക്കുന്ന ശശികല പക്ഷത്തിന് ഇത് കനത്ത തിരിച്ചടിയാകും.
ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ശശികലയുടെയും ഒ.പനീര്‍സെല്‍വത്തിന്‍റെയും നേതൃത്വത്തില്‍ എ.ഐ.ഡി.എം.കെ പിളര്‍ന്ന സാഹചര്യത്തില്‍ ഔദ്യോഗിക ചിഹ്നം മരവിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഒ.പനീർസെൽവത്തിന്റെ പരാതിയെത്തുടർന്നായിരുന്നു നടപടി. പിന്നീട്, എടപ്പാടി പളനിസാമി പക്ഷവും ഒ.പനീര്‍സെല്‍വ പക്ഷവും ലയിക്കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ പിന്‍വലിക്കാന്‍ ഇരുവിഭാഗവും തയ്യാറായിരുന്നു. അപ്പോഴാണ് അവകാശവാദവുമായി ശശികലയും ദിനകരനും എത്തുന്നത്. ഇതോടെ തര്‍ക്കം മുറുകി.
EC has given judgement in our favour, we are very happy. Majority of party workers supported us: Tamil Nadu CM Edappadi K. Palaniswami on two leaves symbol pic.twitter.com/G8vzLxjE8Z
— ANI (@ANI) November 23, 2017
രണ്ടില ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇടനിലക്കാര്‍ വഴി കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ടി.ടി.വി ദിനകരന്‍ അറസ്റ്റിലായിരുന്നു.
അതേസമയം, തങ്ങള്‍ക്ക് അനുകൂലമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ എടപ്പാടി പളനിസാമി സ്വാഗതം ചെയ്തു. ഭൂരിപക്ഷം അനുയായികളും തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.