തിരുവനന്തപുരം: രണ്ട് ദിവസമായി തുടർന്ന് വന്ന സമരം തുടരുമെന്ന് കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം മെക്കാനിക്കൽ ജീവനക്കാർ. സര്‍ക്കാരുമായി യൂണിയൻ പ്രതിനിധികൾ ഉണ്ടാക്കിയ ധാരണകള്‍ അംഗീകരിക്കാനാവില്ലെന്നും പുതിയ ഷിഫ്റ്റ് സമ്പ്രദായം സ്വീകാര്യമല്ലെന്നുമാണ് ജീവനക്കാരുടെ വാദം.
നേരത്തെ, മന്ത്രി തോമസ് ചാണ്ടിയുമായുള്ള ചര്‍ച്ചയില്‍ എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളാക്കാമെന്നായിരുന്നു ധാരണയായത്. 6മുതല്‍ 2 വരെ, 2മുതല്‍ 8 വരെ, 8 മുതല്‍ 10 വരെ. ഇതിനു പുറമേ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള ഒരു ഷിഫ്റ്റ് കൂടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, സിംഗിള്‍ ഡ്യൂട്ടി സമ്പ്രാദായം തുടരുമെന്നും തുടര്‍ച്ചയായ നൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ, സര്‍വീസുകള്‍ ഇന്നു മുതൽ പുനരാരംഭിക്കാൻ നിർദേശം നൽകിയാതായും ഗതാഗതമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. സമരം തുടരുമെന്നും നാളെയും ജോലിയില്‍ പ്രവേശിക്കില്ലെന്നും ജീവനക്കാര്‍ അറിയിച്ചു. അതേസമയം, സമരം തുടർന്നാൽ കർശന നടപടിയെടുക്കുമെന്ന് എംഡി രാജമാണിക്യം അറിയിച്ചു. പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളിലേക്കു സർക്കാർ കടക്കുമെന്ന് എംഡി സമരം ചെയ്യുന്ന തൊഴിലാളികൾക്കു മുന്നറിയിപ്പ് നൽകി.