Home> Kerala
Advertisement

കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ആഗസ്റ്റ് 22 ലേക്ക് മാറ്റി

ഈ കേസില്‍ മൂന്നുമാസംകൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കോലയായിരുന്നു ഇത്.

കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ആഗസ്റ്റ് 22 ലേക്ക് മാറ്റി

കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് മാറ്റിവെച്ചു. ഈ മാസം 22 ലേയ്ക്കാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ മാറ്റിവച്ചത്.  

ഈ കേസില്‍ മൂന്നുമാസംകൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കോലയായിരുന്നു ഇത്.

കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛനും സഹോദരനും അടക്കം 14 പ്രതികളാണ് കേസില്‍ ഉള്ളത്. ഒന്‍പതുപേര്‍ ജയിലിലും അഞ്ചുപേര്‍ ജാമ്യത്തിലുമാണ്. ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്നു മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. അതായത് ജൂലൈ 30 ന് പൂര്‍ത്തിയായി.

ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ ജോസഫിന്‍റെ മകന്‍ കെവിന്‍ പി. ജോസഫ് നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് നീനുവിന്‍റെ ബന്ധുക്കളുടെ ദുരഭിമാനവും വിരോധവുമാണ് കൊലയിലേക്ക് നയിച്ചതെന്നതാണ് കേസ്.

2018 മേയ് 28 നാണ് കെവിനെ കൊല്ലപ്പെട്ട നിലയില്‍ പുനലൂരിനുസമീപം ചാലിയക്കര ആറ്റില്‍ കണ്ടെത്തിയത്. കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷാണു മുഖ്യസാക്ഷി. ദുരഭിമാനക്കൊലയുടെ ഗണത്തില്‍പെടുത്തിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

കേസിലെ 186 സാക്ഷികളില്‍ 113 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ 240 രേഖകളും 113 സാക്ഷികളെയും ഹാജരാക്കി. ആറു സാക്ഷികള്‍ കൂറുമാറി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സന്ദേശങ്ങള്‍, സി.സി.ടിവി ദൃശ്യങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി.

ഇതിനിടയില്‍ കെവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നീനു ഇപ്പോള്‍ കെവിന്‍റെ വീട്ടില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി എംഎസ്ഡബ്ല്യുവിന് പഠിക്കുകയാണ്. 

കേരളത്തിന് പുറത്തുപഠിക്കുന്ന നീനുവിന്‍റെ പഠനചെലവ് വഹിക്കുന്നത് സര്‍ക്കാരാണ്. നീനു ആഗ്രഹിക്കുന്നതുവരെ പഠിപ്പിക്കാന്‍ കെവിന്‍റെ വീട്ടുകാരും തയ്യാറാണ്.

Read More