Home> Kerala
Advertisement

വരാപ്പുഴ കസ്റ്റഡി മരണം: പോലീസിനെ പ്രതികൂട്ടിലാക്കി ഹൈക്കോടതി

വരാപ്പുഴ കസ്റ്റഡി മരണം: പോലീസിനെ പ്രതികൂട്ടിലാക്കി ഹൈക്കോടതി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പറവൂര്‍ മജിസ്‌ട്രേറ്റിനെതിരേ പോലീസ് നല്‍കിയ പരാതി അടിസ്ഥാന രഹിതമെന്ന് ഹൈക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അതോടെ പോലിസ് പ്രതികൂട്ടിലായി.  ശ്രീജിത്തിനെ ഹാജരാക്കുന്നതില്‍ വീഴ്ച്ച പറ്റിയത് പൊലീസിനാണ് അല്ലാതെ പറവൂര്‍ മജിസ്‌ട്രേറ്റിനല്ലെന്ന് ഹൈക്കോടതി.

വാസുദേവന്‍റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഏഴാം തീയതി ശ്രീജിത്തിനെ പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും അദ്ദേഹം കാണാന്‍ വിസമ്മതിച്ചെന്നായിരുന്നു പോലീസിന്‍റെ ഭാഷ്യം. 

 തുടര്‍ന്ന് ഇക്കാര്യം കാണിച്ച് പോലീസ്, എസ്.പി. എ.വി. ജോര്‍ജിന് പരാതി നല്‍കുകയായിരുന്നു. അദ്ദേഹം ഇത് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറുകയും ചെയ്തു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിജിലന്‍സ്‌രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസിന്‍റെ പരാതി അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയത്. 

 ഏഴാം തീയതി പോലീസുകാര്‍ തന്‍റെ വീട്ടില്‍ പ്രതിയെ കൊണ്ടുവന്നിട്ടില്ല. ഇക്കാര്യം തന്നോട് ഫോണില്‍ അറിയിക്കുകമാത്രമാണ് ചെയ്തതെന്നും മജിസ്‌ട്രേറ്റ് നല്‍കിയ മൊഴിയില്‍ പറയുന്നു. ഏഴാം തീയതി ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ എത്തിച്ചെന്ന് പറയുമ്പോഴും റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് എട്ടാം തീയതിയാണെന്ന വൈരുധ്യവും പോലീസിന് തലവേദനയാകും.

കസ്റ്റഡിയില്‍ എടുത്തയാളെ ഒരു മജിസ്‌ട്രേറ്റ് കാണാന്‍ വിസമ്മതിച്ചാല്‍ പോലും മറ്റൊരു മജിസ്‌ട്രേറ്റിന്‍റെ അടുത്തോ അല്ലെങ്കില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്‍റെ മുമ്പിലോ ഹാജരാക്കാനുള്ള നിയമസാധ്യത പോലീസിനുണ്ടെന്നും രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മജിസ്‌ട്രേറ്റിനെതിരേ പോലീസ് നല്‍കിയ പരാതി അടിസ്ഥാന രഹിതമാണെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് കസ്റ്റഡി മരണ കേസില്‍ പോലീസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന.

ഇതിനിടെ കേസിൽ നാലുപൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. കസ്റ്റഡിമര്‍ദനം നടന്ന ദിവസം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയാണ് പ്രതി ചേര്‍ത്തത്.  ദേവസ്വംപാടത്ത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിക്കാനുപയോഗിച്ച ആയുധങ്ങളും അന്വേഷണസംഘം കണ്ടെടുത്തു.

Read More