തിരുവനന്തപുരം: ഹാർവഡ് സർവകലാശാലയിലെ പ്രഫ. ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതിനെതിരെ വി എസ് അച്യുതാനന്ദന്‍. ഗീത ഗോപിനാഥിന്റേത് പാര്‍ട്ടി വിരുദ്ധ നിലപാടുകളാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കി. അതേസമയം നിയമനത്തില്‍ ഒരു ദൂരുഹതയുമില്ലെന്നും പാര്‍ട്ടിയാണ് ഗീതയെ നിയമിച്ചതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വിവാദമായ സാമ്പത്തിക ഉപദേഷ്ടാവ് നിയമനം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണെന്നാണ് കോടിയേരി വിശദീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കൊപ്പമല്ല താനെന്ന് പ്രഖ്യാപിക്കുന്നതാണ് വിഎസിന്റെ കത്ത്. അതേസമയം തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതു മാത്രമാണെന്നും കേന്ദ്രത്തിലെയും സംസ്‌ഥാനത്തെയും സിപിഎം നേതൃത്വത്തോട് ഇക്കാര്യം ചർച്ച ചെയ്‌തിട്ടില്ലെന്നും പാർട്ടി വൃത്തങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഗീതാ ഗോപിനാഥിന്‍റെ നിയമനത്തില്‍ ദൂരുഹതയുണ്ടെന്നും ഈ കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. ആഗോളവല്‍ക്കരണ നയങ്ങളെ പിന്തുണക്കുന്നയാളാണ് ഗീതാ ഗോപിനാഥ്. അങ്ങനെയുള്ള ഒരാളുടെ ഉപദേശം സ്വീകരിക്കുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് എതിരാണെന്നും ഇന്നലെ കേന്ദ്ര കമ്മിറ്റിക്കയച്ച കത്തില്‍ വിഎസ് പറയുന്നു.