കോഴിക്കോട്: തെറ്റ് ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി മാവോയിസ്റ്റ് ബന്ധവും തുടര്‍ന്ന് യുഎപിഎയും ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബ്.
'പാര്‍ട്ടി കൂടെയുണ്ടെന്നാണ് പ്രതീക്ഷ, എന്നാല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടോയെന്ന് അറിയില്ല, തെറ്റ് ചെയ്തിട്ടില്ല, പൊലീസ് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു', അലന്‍ ഷുഹൈബ് പറഞ്ഞു.
കുറ്റം സമ്മതിച്ചു എന്ന് പറഞ്ഞ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖ തെറ്റാണ്. കുറ്റം സമ്മതിച്ചിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടി മാത്രമാണ്. UAPA നിലപാടില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയതില്‍ പ്രതിഷേധമുണ്ടെന്നും അലന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെളിവില്ലാത്തതുകൊണ്ട് പഴയ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് തന്നെ മാവോയിസ്റ്റായി ചിത്രീകരിക്കുകയാണെന്നായിരുന്നു കോടതിയിലേക്ക് കൊണ്ടുംപോകും വഴി അലന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അലനെ ഈ മാസം 15 വരെ തിയതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. താഹയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. കൂടാതെ, താഹയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം, താന്‍ നിരപരാധിയാണെന്ന് താഹയും പറഞ്ഞു. ഒപ്പം, പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ഇരുവരും ആവര്‍ത്തിച്ചു.
കൂടുതല്‍ ചോദ്യം ചെയ്യലിനായി അലനേയും താഹയേയും 5 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്‍റെ ആവശ്യം.
കഴിഞ്ഞ 6ന് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, 8ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി പോലീസിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചത്.
അതേസമയം, യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം ശരിവച്ച സിപിഎം ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടികളിലേയ്ക്കു കടന്നത്.
അതേസമയം, ഈ വിഷയത്തില്‍ തുടക്കം മുതല്‍ കര്‍ശന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെമേല്‍ യുഎപിഎ ചുമത്തിയത് ആദ്ദേഹം ന്യായീകരിക്കുകയാണ് ഉണ്ടായത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പോലീസ് നടപടിയെ സാധൂകരിക്കുന്നതാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 2നാണ് കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി അലന്‍ ഷുഹൈബ് (20), കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥി താഹ ഫൈസല്‍ (24) എന്നിവര്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായത്.