ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ലയെന്ന്‍ ശ്രീധരന്‍ പിള്ള. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ടോം വടക്കന്‍ തൃശൂരിലോ ചാലക്കുടിയിലോ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
പക്ഷേ സംസ്ഥാനത്ത് നിന്നുമുള്ള പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ല. കേരളത്തില്‍ ടോം വടക്കന്‍ മത്സരിക്കുന്നതിനോട് മുതിര്‍ന്ന കേരള നേതാക്കള്‍ക്ക് താല്‍പര്യമില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്ര നേതൃത്വം തീരുമാനം എടുക്കട്ടെ എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
അതേസമയം താന്‍ മത്സരിക്കുന്നത് സംബന്ധിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ആര് മത്സരിക്കണമെന്നത് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നാണ് പിള്ള പറയുന്നതേനിലും വിജയസാധ്യതയുള്ള പത്തനംതിട്ട സീറ്റ് ശ്രീധരൻപിള്ള ഉന്നം വയ്ക്കുന്നുണ്ടെന്നത് വ്യക്തമാണ്.
തൃശ്ശൂർ സീറ്റ് തുഷാർ വെള്ളാപ്പള്ളിക്ക് കൊടുക്കാനാണ് കേന്ദ്രനേതൃത്വത്തിന്‍റെ താത്പര്യം. എന്നാൽ ഈ സീറ്റ് ലക്ഷ്യമിട്ടാണ് കെ സുരേന്ദ്രന്‍റെ നീക്കം. പാലക്കാട് ശോഭാ സുരേന്ദ്രന്‍റെ പേര് പരിഗണിക്കുന്നുണ്ടെങ്കിലും സി. കൃഷ്ണകുമാറിനെയാണ് മുരളീധര വിഭാഗത്തിന് താല്‍പര്യം.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യങ്ങളില്‍ എന്ത് നിലപാടെടുക്കുന്നു എന്നതാണ് നിര്‍ണായകമാകുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് ശ്രീധരൻപിള്ള നിലപാട് വ്യക്തമാക്കുന്നത്.
പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. എന്തായാലും ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ട്.