Home> Kerala
Advertisement

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍; പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഇന്നുതന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍; പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

അജ്മാന്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റില്‍. തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള കടുത്ത ശ്രമങ്ങള്‍ നടക്കുകയാണ്. അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലിലാണ്.

പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിചെക്ക് കേസില്‍ ഇന്നലെയാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയാണ് അജ്മാന്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. എന്നാല്‍ ഈ കേസിനെ സംബന്ധിച്ച് തുഷാര്‍ വെളളാപ്പള്ളിക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല.

പോലീസില്‍ പരാതി നല്‍കിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാര്‍ കേരളത്തില്‍ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്‍റെ ചര്‍ച്ചകള്‍ക്കിടയിലാണ് പരാതിക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്‍റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് അറസ്റ്റ്. എന്നാല്‍ ഇന്നുതന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. 

അജ്മാനില്‍ നേരത്തെ വെള്ളാപ്പള്ളി നടേശന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിംഗ് കണ്‍സ്ട്രക്ഷന്‍സിന്‍റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി. എന്നാല്‍ പത്തുവര്‍ഷമായി നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറിയിരുന്നു. 

അതേസമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് കുറച്ച് പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കിന്‍റെ പേരിലായിരുന്നു പരാതി. തീയതി വെക്കാതെ നല്‍കിയ ചെക്കായിരുന്നു ഇത്. 

യുഎയിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും തുഷാറിന്‍റെ ജാമ്യത്തിനായി ഇടപെടലുകള്‍ നടത്തിയെങ്കിലും പരാതിക്കാര്‍ കേസ് പിന്‍വലിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചില്ല.

എന്‍ഡിഎ കേരള ഘടകം നേതാവ് കൂടിയായ തുഷാറിന്‍റെ അറസ്റ്റ് രാഷ്ട്രീയ കേരളത്തിലും വലിയ വിവാദത്തിന് തിരികൊളുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയടക്കം ഇടപെടുവിച്ച് തുഷാറിനെ പുറത്തിറക്കാന്‍ പറ്റുമോയെന്നാണ് ഇപ്പോള്‍ ബിഡിജെഎസ് നേതാക്കള്‍ നോക്കുന്നത്. 

എന്നാല്‍ ചെക്ക് കേസില്‍ യുഎഇ നിയമം കുറച്ച് കടുത്തതാണ് ആയതിനാല്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കാതെ യുഎഇ ഭരണകൂടത്തിനും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചെക്ക് കേസുകളിലും വായ്പ തിരിച്ചടക്കാത്തതിലും പെട്ട് ഇവിടെ ജയിലിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരാതിക്കാരിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തിരക്കിട്ട് നടക്കുന്നുണ്ടെന്നാണ് വിവരം. 

ഇക്കാര്യത്തില്‍ തുഷാറിന്‍റെ പിതാവായ വെള്ളാപ്പള്ളി നടേശന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കേരളത്തില്‍ അടുത്ത് തന്നെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തുഷാറിന്‍റെ ഈ അറസ്റ്റ് എതിരാളികള്‍ക്ക് വലിയ രാഷ്ട്രിയ ആയുധമാകുമെന്ന കാര്യത്തില്‍ സംശയമില്ല. 

Read More