തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തില്‍ മുഖ്യ പ്രതികള്‍ പിടിയില്‍.
ശിവരഞ്ജിത്, നസീം എന്നിവരാണ് പൊലീസ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയാണ് ശിവ രഞ്ജിത്. തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടിൽവച്ചാണ് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇവർ പിടിയിലായത്.
കേസിലെ മറ്റ് പ്രതികളായ അദ്വൈത്, ആരോമല്‍ ആദില്‍ എന്നിവരെ ഇന്നലെ രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവം നടന്ന ദിവസം മുതല്‍ പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്, സെക്രട്ടറി നസീം, അമര്‍, അദ്വൈത്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ ഒളിവിലായിരുന്നു.
കേസിലെ 7 പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുളളത്. അതേസമയം, അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ക്യാന്‍റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി വിളിച്ച അനുരഞ്ജന ചര്‍ച്ചയ്ക്കിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു.