പാലക്കാട്: സെല്‍ഫി രോഗം നമ്മുടെ ഇന്ത്യാക്കാര്‍ക്ക് കൂടിവരുന്നുവെന്ന് പല അപകട വാര്‍ത്തകളില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ടെങ്കിലും വീണ്ടും അതൊക്കെതന്നെയാണ് നമ്മള്‍ ആവര്‍ത്തിക്കുന്നത്.
ഇപ്പോഴിതാ നിർത്തിയിട്ടിരുന്ന ഗുഡ്‍സ് വാഗണിന് മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥിക്ക് പറ്റിയ അപകടമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
സെല്‍ഫി എടുക്കാന്‍ വേണ്ടി ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറിയ വടക്കാഞ്ചേരി സ്വദേശി ആദര്‍ശിനാണ് ഷോക്കേറ്റ് ഗുരുതരമായ പരിക്ക് ഉണ്ടായത്. പാലക്കാട് ജംഗ്ഷന്‍ റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്‍സ് യാഡിലില്‍ വെള്ളിയാഴ്ച വൈകിട്ട് 3.10 ഓടെയായിരുന്നു സംഭവം നടന്നത്.
സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനിൽനിന്നും വിദ്യാര്‍ത്ഥിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് വാഗണിന് മുകളിൽനിന്ന് തെറിച്ച ആദര്‍ശ് യാഡ് പ്ളാറ്റ്ഫോമിന്‍റെ സിമന്റ് തറയിലേക്ക് തലയടിച്ചാണ് വീണത്.
ഗുരുതര പരിക്കേറ്റ ആദർശിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്ക് സാരമായ പരിക്കേറ്റതിനുപുറമേ നെഞ്ചിലും ഇടതുകാലിലും പരിക്കുണ്ട്.
പാമ്പാടി സ്വകാര്യകോളേജിലെ വിദ്യാര്‍ത്ഥിയായ ആദർശ് സുഹൃത്ത് ജെബ്രിനൊപ്പം സ്‍കൂട്ടറിലാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഇരുവരും ഗുഡ്സ് ഷെഡ്‌ഡിന് സമീപം എത്തിയ ശേഷം 11 മത്തെ നമ്പർ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിനു മുകളിൽ ആദർശ് വലിഞ്ഞു കയറുകയായിരുന്നു.
ട്രെയിനിനു മുകളിൽ നിന്ന് മൊബൈലിൽ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിന് വൈദ്യുതിനൽകുന്ന ഹൈടെൻഷൻ ലൈനിൽത്തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് ആർപിഎഫ് അധികൃതർ പറയുന്നത്.
ഓടിയെത്തിയ ആർപിഎഫ് അംഗങ്ങള്‍ പ്രഥമശുശ്രൂഷ നൽകിയശേഷം ആദര്‍ശിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. റെയിൽവേ ഗുഡ്സ് യാഡിൽ അതിക്രമിച്ചുകടന്നതിന് വിദ്യാർഥിക്കും സുഹൃത്തിനുമെതിരേ നിയമനടപടി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.