പത്തനംതിട്ട: പമ്പയിലും ശബരിമലയിലും ആളുകള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി വിവരം. പമ്പയില്‍ മാത്രം 12 പൊലീസ്, വനം, ദേവസ്വം ഉദ്യോഗസ്ഥരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ദേവസ്വം ബോര്‍ഡിന്‍റെയും വനംവകുപ്പിന്‍റെയും ജീവനക്കാരും പൊലീസുകാരുമുണ്ട്.
തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ മേലുദ്യോഗസ്ഥര്‍ മറുപടി പറയുന്നില്ലെന്ന് പമ്പയില്‍ കുടുങ്ങിയ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നൂറു കോടിയുടെ നാശനഷ്ടമാണ് മഹാപ്രളയം ശബരിമല പമ്പയിൽ വരുത്തിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രളയത്തിൽ ഇരുനൂറു കോടിയുടെ നഷ്ടമുണ്ടായെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.
പ്രളയത്തിൽ നഷ്ടങ്ങൾ മാത്രമാണ് പമ്പയിൽ ഉണ്ടായത്. നടപന്തൽ ഒലിച്ചുപോയി. കെട്ടിടങ്ങൾ പുർണമായും തകർന്നു. പമ്പ വഴിമാറിയൊഴുകി. അപകടസാധ്യതയുള്ളതിനാൽ ഭക്തർക്ക് ഇനിയൊരറിയിപ്പുണ്ടാക്കുന്നവരെ ശബരിമലയിൽ പ്രവേശനമില്ല.