തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ വിറകുകൊള്ളി കൊണ്ട് പൊള്ളലേൽപ്പിച്ചു. തൊടുപുഴയില്‍ ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം. പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്. പൊള്ളൽ ഗുരുതരമല്ല.
കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസി സ്ഥലത്ത് എത്തിയപ്പാഴാണ് സംഭവം പുറത്തറിയുന്നത്. പഫ്‌സ് വാങ്ങാന്‍ പത്തു രൂപ മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് അമ്മ ഒന്‍പത് വയസ്സുള്ള മകനെ ക്രൂരമായി ശിക്ഷിച്ചത്. അടുപ്പില്‍ എരിഞ്ഞുകൊണ്ടിരുന്ന വിറകുകൊള്ളിയെടുത്ത് കുട്ടിയെ പൊള്ളിക്കുകയായിരുന്നു.
കൈയ്യിലും മുഖത്തും വയറിലും കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ട്. പണമെടുത്ത കാര്യം കുട്ടിയും സമ്മതിച്ചിട്ടുണ്ട്. അമ്മ തന്നെ ഉപദ്രവിച്ചുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.