തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യൽ കമ്മീഷൻ റിപ്പോര്‍ട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരായ നടപടി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. സുപ്രീംകോടതി മുൻ ജഡ്ജി അരിജിത് പസായത്തിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവും ഇറങ്ങും. അഴിമതിക്കും മാനഭംഗത്തിനുമെതിരെ കേസെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പല വിധ വിമർശനങ്ങളെ തുടര്‍ന്ന് ഇതുവരെ ഉത്തരവ് ഇറങ്ങിയിരുന്നില്ല. രാവിലെ ഒൻപത് മണിമുതൽ ഒൻപതേകാലുവരെയാണ് സഭ സമ്മേളിക്കുന്നത്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രത്യേക പ്രസ്താവനയും നടത്തും. ഉമ്മൻ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാൻ കഴിഞ്ഞ മാസം പതിനൊന്നിന് മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല. സരിതയുടെ ലൈംഗിക പീഡന പരാതിയിൽ നിലവിൽ അന്വേഷണമുള്ളതിനാൽ പുതിയ കേസെടുക്കാൻ കഴിയുമോ? കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ എങ്ങനെ പുന:പരിശോധന നടത്തും തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരിജിത് പാസായത്തിന്‍റെ നിയമോപദേശം സര്‍ക്കാര്‍ തേടിയത്.
എന്നാല്‍ സര്‍ക്കാര്‍ നീക്കത്തെ ശക്തമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. എ.ജിയുടെയും ഡയറക്ടര്‍ ജനറൽ ഓഫ് പ്രൊസിക്യൂഷന്‍റെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ സോളാറിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണവും കേസുകളും രാഷ്ട്രീയപ്രേരിത നീക്കമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. കടുത്ത പ്രതിരോധത്തിലാകുന്നതൊന്നും സോളാര്‍ റിപ്പോര്‍ട്ടിലുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതാക്കള്‍. കൂടാതെ സര്‍ക്കാരിന്‍റെ സോളാര്‍ ആക്രമണത്തെ തോമസ് ചാണ്ടി വിഷയം എടുത്ത് തിരിച്ച് ആക്രമിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.