പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേയ്ക്കുള്ള ഒഴുക്കും ശക്തിയജ്ജിക്കുകയാണ്. ഇന്നലെയാണ് മുന്‍ കോണ്‍ഗ്രസ് വക്താവും സോണിയ ഗാന്ധിയുടെ പ്രിയപ്പെട്ട നേതാവുമായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്.
ടോം വടക്കനെപ്പോലെ ശക്തനായ, നേതൃ നിരയിലെ നേതാവ് ബിജെപിയില്‍ ചേര്‍ന്നത് ദേശീയ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചുവെങ്കിലും, വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കേക്ക് മുറിച്ചും ട്രോളുകളുണ്ടാക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ ആഘോഷിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഭരണപക്ഷം കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ കിട്ടിയ അവസരം കണക്കിന് വിനിയോഗിച്ചു. വൈദ്യുതി മന്ത്രി യുടെ തകര്‍പ്പന്‍ ട്രോള് തന്നെ വാര്‍ത്തയില്‍ നിറഞ്ഞുനിന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വൈദ്യുതി മന്ത്രിയുടെ "ഷോക്കടിപ്പിക്കുന്ന" പരിഹാസം!!
എന്നാല്‍ പരിഹാസത്തിന് കോണ്‍ഗ്രസിന്‍റെ യുവ നേതാവായ വി ടി ബല്‍റാം എംഎല്‍എ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. "വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്, എന്നാൽ കോൺഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട, ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രി മണിയ്ക്കും മറുപടി നല്കാന്‍ അദ്ദേഹം മറന്നില്ല. അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്‍റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്. പിന്നീട് റീ കണക്ഷൻ എടുക്കാൻ സിഡി അടയ്ക്കാൻ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ല.
അതുകൊണ്ട് അന്തം കമ്മികൾ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്‍റെ കാറ്റും മതേതര ജനാധിപത്യത്തിന്‍റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണും.
അഭിമാനമാണ് കോൺഗ്രസ്
അധികാരത്തിൽ വരണം കോൺഗ്രസ്, അദ്ദേഹം മറുപടിയില്‍ കുറിച്ചു.
മൂന്ന് ദിവസം മുൻപ് വരെ കോൺഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കൻ ഇന്ന് രാവിലെയാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും. ഒപ്പം കോൺഗ്രസ് നേതൃത്വത്തിനെതിരെ വടക്കൻ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ടോം വടക്കൻ മാധ്യമങ്ങളോട് പറയുമ്പോൾ അത് നൽകുന്ന സൂചനകള്‍ മറ്റൊന്നാണ്.
മുതിര്‍ന്ന നേതാവയിരുന്നിട്ടും പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് വടക്കന്‍ പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് പുറത്ത് വരുന്ന വിവരം.