കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം ദേശിയ തലത്തിലേക്ക് നീങ്ങുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സന്ദര്‍ശിക്കും.
രാഹുല്‍ ഗാന്ധി എത്തുന്നദിവസം ഇതുവരെ വ്യക്തമായില്ലെങ്കിലും അടുത്തുതന്നെ അദ്ദേഹം കണ്ണൂരിലെത്തുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. മുന്‍പ് ഷുഹൈബിന്‍റെ പിതാവ് സി. പി മുഹമ്മദിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചാശ്വസിപ്പിച്ചിരുന്നു. എന്ത് ആവശ്യത്തിനും തന്റെ ഓഫീസുമായി ബന്ധപ്പെടാമെന്നും ഏത് കാര്യത്തിനും പ്രസ്ഥാനം കൂടെ ഉണ്ടാകുമെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ അറിയിച്ചിരുന്നു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം ബി.ജെ.പി ദേശിയതലത്തില്‍ ആയുധമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസും ദേശിയ തലത്തിലേക്ക് പ്രശ്‌നത്തെ ഉയര്‍ത്തുന്നത്.
കൊലപാതകത്തില്‍ ഇതുവരെ ഒരു പ്രതിയേയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് കെ. സുധാകരന്‍റെ നിരാഹാര സമരം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തുന്നത്.
അതേസമയം, ഷുഹൈബ് വധത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.
കഴിഞ്ഞ 12 നായിരുന്നു ഷുഹൈബ് കൊല്ലപ്പെടുന്നത്. തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഷുഹൈബിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായ ഷുഹൈബ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന്‍റെ തുടർച്ചയായിരുന്നു ആക്രമണം.