തിരുവനന്തപുരം: സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണല്‍ കോടതിയുടെ വിധി സ്വാഗതം ചെയ്ത് മുന്‍ ഡിജിപി ജേക്കബ് തോമസ്.
അഴിമതിക്കെതിരായ ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ലെന്ന സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരേ കേരളത്തില്‍ എല്ലാവരും ശബ്ദമുയര്‍ത്തണം. എന്നാല്‍ മാത്രമേ ഇവിടെ അഴിമതി അവസാനിക്കുകയുള്ളു, അഴിമതിക്കെതിരെ ഏറ്റവും ഫലപ്രദമായ മാര്‍ഗം അഴിമതി ആദ്യം ജനങ്ങളോടു പറയുക എന്നതാണ്. ഇതിന്റെ ഭാഗമായാണു സുപ്രീംകോടതിയിലെ നാലു ജഡ്ജിമാര്‍ കോടതി നിര്‍ത്തിവച്ച് ജനങ്ങളോടു കാര്യം പറഞ്ഞത്, ജേക്കബ് തോമസ് പറഞ്ഞു.
ജേക്കബ് തോമസിന്റെ പരാതിയില്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന് ബെഞ്ചാണ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ തെളിവില്ലാതെ ദീര്‍ഘകാലം സസ്പെന്‍ഷനില്‍ നിര്‍ത്തുന്നതു ശരിയല്ല. പോലീസില്‍ അദ്ദേഹത്തിന്റെ റാങ്കിനനുസരിച്ചുള്ള പദവി ഒഴിവില്ലെങ്കില്‍ തത്തുല്യമായ മറ്റേതെങ്കിലും പദവിയില്‍ അടിയന്തരമായി നിയമനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, താങ്കള്‍ റെയ്ഡ് ചെയ്ത് കേസെടുത്ത ആളാണ് ചീഫ് സെക്രട്ടറി. താങ്കള്‍ കേസെടുത്ത നിരവധി പേര് ഉദ്യോഗസ്ഥ തലത്തിലുണ്ട്. ഈയൊരു വിധി അംഗീകരിച്ച് താങ്കള്‍ക്ക് സര്‍ക്കാര്‍ പുതിയ പദവി തരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ” കേരളം ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയില്‍ ശക്തനായ ഒരു ഭരണകര്‍ത്താവുണ്ട്. അപ്പോള്‍ തീരുമാനമുണ്ടാകും. ”- എന്നായിരുന്നു ജേക്കബ്ബ് തോമസിന്റെ മറുപടി.
ഒന്നര വര്‍ഷമായി സസ്പെന്‍ഷനില്‍ നില്ക്കുന്ന ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് പിണറായി വിജയന് സര്‍ക്കാരിനു വന്‍ തിരിച്ചടിയാണ്. 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്.
ഓഖി ദുരന്ത രക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിനായിരുന്നു ആദ്യ സസ്പെന്ഷന്. തുടര്‍ന്നു വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പലപ്പോഴായി സസ്പെന്ഷന് നീട്ടി. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ആത്മകഥ എഴുതിയ കാരണവും ഇതില്‍ ഉള്‍പ്പെടുന്നു.
1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയാണ്. തുറമുഖ വകുപ്പു ഡയറക്ടറായിരിക്കേ ഡ്രഡ്ജിംഗ് നടത്തിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടുത്തിടെ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ജേക്കബ് തോമസ് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.