തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയുടെ തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് വന മേഖലയിലേക്ക് വിശ്വാസികള്‍ നടത്തിയ കുരിശുമല യാത്ര പൊലീസ് തടഞ്ഞു.
കുരിശിന്‍റെ വഴിയെ എന്ന പേരില്‍ വിശ്വാസികള്‍ നടത്തിയ യാത്രയ്ക്ക് നേരെ പൊലീസ് ലാത്തി വീശിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയാണ്. ജനക്കൂട്ടം പൊലീസിനെ കല്ലെറിഞ്ഞതായി ആക്ഷേപമുണ്ട്.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് കുരിശുമല സന്ദര്‍ശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്.
വനത്തില്‍ പുതിയ കുരിശ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികള്‍ യാത്ര നടത്തിയത്. എന്നാല്‍ വനത്തിലേക്ക് കയറാന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വിശ്വാസികളെ തടഞ്ഞു. ഇതോടെ വിശ്വാസികള്‍ പൊലീസിനെതിരെ തിരിയുകയായിരുന്നു.
രൂപതയിലെ കെഎല്‍സിഎ, കെസിവൈഎം, കെഎല്‍സിഡബ്ല്യുഎ, മറ്റ് ഭക്ത സംഘടനകള്‍ എന്നിവയാണ് കുരിശുമല യാത്രയ്ക്കു നേതൃത്വം നല്‍കുന്നത്.
യാത്രയ്ക്കു വേണ്ട സഹായങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി, സിസിഎഫ്, ഡിഎഫ്‌ഒ, റൂറല്‍ എസ്പി, ഡിവൈഎസ്പി തുടങ്ങിയവര്‍ക്ക് കുരിശുമല സംരക്ഷണ സമിതി കത്തു നല്‍കിയിരുന്നു.
വര്‍ഷങ്ങളായി ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികള്‍ കുരിശുമലയാത്ര നടത്താറുണ്ട്. എന്നാൽ, വനഭൂമിയിലേക്ക് ആരെയും കടത്തിവിടില്ലെന്ന കർശന നിലപാടിലാണ് പൊലീസ്.